കെ ഫോണ്‍ ചെന്നിത്തല എതിര്‍ക്കുന്നത് സ്വന്തം തീരുമാനത്തെ
ഇടതുസര്‍ക്കാര്‍ കെ ഫോണില്‍ പിഡബ്ല്യൂസി യെ കൊണ്ടുവന്നു എന്ന ആരോപണം നടത്തുന്ന ചെന്നിത്തല ഇപ്പോള്‍ എതിര്‍ക്കുന്നത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ തീരുമാനത്തെ.
കെ-ഫോണിനെതിരെ ഉയര്‍ത്തിവിടുന്ന ചെന്നിത്തല മന്ത്രിയായ യുഡിഎഫുകാരാണ് ഈ പദ്ധതിയുടെ തുടക്കം 2012ല്‍ യുപിഎ സര്‍ക്കാരാണ്. ഇന്ത്യ മുഴുവന്‍ ഹൈസ്പീഡ് ഇന്റര്‍നെറ്റ് വ്യാപിപ്പിക്കുക എന്നൊരു പദ്ധതി അവരാണ് കൊണ്ടുവന്നത്. നാഷണല്‍ ഓപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ് വര്‍ക്ക് (എന്‍.ഒ.എഫ്.എന്‍) എന്നായിരുന്നു പദ്ധതിയുടെ പേര്. പിന്നീടത് ഭാരത് നെറ്റ് എന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ തന്നെ പുതുക്കി. കേന്ദ്രസഹായത്തോടെ സംസ്ഥാനങ്ങള്‍വേണം പദ്ധതി നടപ്പാക്കാന്‍. സംസ്ഥാനങ്ങള്‍ക്കു നേരിട്ട് നടപ്പാക്കാം. അതല്ലെങ്കില്‍ സ്വകാര്യ കമ്പനികള്‍ വഴി നടപ്പാക്കാം. പക്ഷെ ഭാരത് നെറ്റ് അധികമൊന്നും പിന്നെ നീങ്ങിയില്ല.
പദ്ധതി കേരളത്തില്‍ ഏറ്റെടുക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചു. കേരളത്തിനു പ്രത്യേക ധനസഹായം നല്‍കാമെന്ന് അന്നത്തെ ഐറ്റി സെക്രട്ടറി അരുണ സുന്ദരരാജ് വാഗ്ദാനവും ചെയ്തു. 2015 ജൂലൈ 16-ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതാധികാര സമിതിയോഗം നിര്‍വഹണ രീതിയും തീരുമാനിച്ചു. ഇതിനുവേണ്ടി ഒരു എസ്പിവി രൂപീകരിക്കാന്‍ തീരുമാനിച്ചു. കേരളാ സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡ് എന്ന സ്ഥാപനത്തോട് സുതാര്യമായ പ്രക്രിയയില്‍ ഒരു കണ്‍സള്‍ട്ടന്റിനെ കണ്ടെത്താന്‍ നിര്‍ദ്ദേശിച്ചതും ഈ കമ്മിറ്റി തന്നെ. തുടര്‍ന്ന് കണ്‍സള്‍ട്ടന്‍സിക്കു വേണ്ടി 2016 ജനുവരിയില്‍ ടെണ്ടറും ക്ഷണിച്ചു.
ഈ ഘട്ടം വരെയുള്ളത് ചുരുക്കിപ്പറഞ്ഞാല്‍ പദ്ധതി യുപിഎ സര്‍ക്കാരിന്റേത്. എങ്ങനെ നടപ്പാക്കണമെന്ന രീതി നിര്‍ദ്ദേശിച്ചത് യുപിഎ സര്‍ക്കാര്‍. അതനുസരിച്ച് പദ്ധതി ഏറ്റെടുത്തത് യുഡിഎഫ് സര്‍ക്കാര്‍, കണ്‍സള്‍ട്ടന്റിനെ കണ്ടെത്താനുള്ള നടപടി ആരംഭിച്ചത് യുഡിഎഫ് സര്‍ക്കാര്‍.
കണ്‍സള്‍ട്ടന്‍സി വന്നവഴി
അനാലിസിസ് മാസണ്‍, പിഡബ്ല്യൂസി, ഡിലോയ്റ്റ്, ഏണസ്റ്റ് ആന്‍ഡ് യംഗ് എന്നീ നാലു കമ്പനികള്‍ ടെന്‍ഡറില്‍ പങ്കെടുത്തിരുന്നു. ഓരോ കമ്പനിയും വ്യത്യസ്തമായി സമര്‍പ്പിച്ച സാങ്കേതിക ടെണ്ടറും സാമ്പത്തിക ടെണ്ടറും സാങ്കേതിക സമിതി വിശദമായി പരിശോധിച്ചു. സാമ്പത്തിക ടെണ്ടറില്‍ ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്ത പി.ഡബ്യു.സിയെ കമ്മിറ്റി തെരഞ്ഞെടുക്കുകയും 2016 ജൂണ്‍ മാസം ഇവര്‍ക്ക് വര്‍ക്ക് ഓര്‍ഡര്‍ നല്‍കുകയും ചെയ്തു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റത് 2016 മെയ് അവസാനമാണെന്ന് ഓര്‍ക്കുക. കണ്‍സള്‍ട്ടന്റിന്റെ പരിഗണനാ വിഷയങ്ങളും ടെണ്ടറും വിളിച്ചത് യുഡിഎഫായിരുന്നു. എല്‍ഡിഎഫ് ടെണ്ടറിന്റെ ഫലം അംഗീകരിക്കുക മാത്രമാണ് ചെയ്തത്.
താന്‍ മന്ത്രിയായ സര്‍ക്കാര്‍ എടുത്ത നടപടികളെയാണ് ചുരുക്കത്തില്‍ ചെന്നിത്തല ഇപ്പോള്‍ എതിര്‍ക്കുന്നത്. അന്ന് കണ്‍സള്‍ട്ടന്‍സി വേണ്ട എന്ന്് ചെന്നിത്തല മന്ത്രിസഭയില്‍ പോലും പറഞ്ഞതായി ആരും പറയുന്നില്ല.
20 ലക്ഷം പാവപ്പെട്ടവര്‍ക്ക് സൗജന്യമായി ഹൈസ്പീഡ് ഇന്റര്‍നെറ്റ് സൗകര്യം ലഭിക്കുന്നതടക്കം കേരളത്തിന്റെ ഭാവിയെ സമൂലം മാറ്റിയെഴുതുന്ന അടിസ്ഥാനസൗകര്യവികസനത്തിനു കാരണമാകുന്ന കെ-ഫോണ്‍ ആരുടെയൊക്കെയോ ഉറക്കം കെടുത്തുന്നുണ്ടെന്നു വേണം അനുമാനിക്കാന്‍. ഇന്റര്‍നെറ്റ് കുത്തകകള്‍ക്കുനേരെ കേരളം ഉയര്‍ത്തുന്ന വെല്ലുവിളിയാണ് കെ-ഫോണ്‍. അതാണ് നിലവിലെ എതിര്‍പ്പിന്റെ കാരണവും.
ടെന്‍ണ്ടര്‍ നടപടികള്‍ എങ്ങനെ
കെ-ഫോണ്‍ പദ്ധതിക്കുവേണ്ടിയുള്ള ടെന്‍ഡറില്‍ മൂന്നു കമ്പനികള്‍ പങ്കെടുത്തു. ഏറ്റവും കുറച്ചു തുക ക്വോട്ടു ചെയ്തത് ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് (1538 കോടി), രണ്ടാമത് ടിസിഐഎല്‍ (1729 കോടി), മൂന്നാമത് എ ടു ഇസെഡ് (2853 കോടി). സ്വാഭാവികമായും ഏറ്റവും കുറവ് ക്വാട്ട് ചെയ്ത കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക് ലിമിറ്റഡി (ബി.ഇ.എല്‍)ന് പദ്ധതി ലഭിച്ചു. ഏഴു വര്‍ഷത്തെ മൂലധന ചെലവും ഓപ്പറേറ്റിംഗ് ചെലവും പരിപാലന ചെലവും ഉള്‍പ്പെടെയാണ് 1532 കോടി രൂപ.
തീരുമാനങ്ങള്‍ എങ്ങനെ
എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നതിന് - അതായത്, ടെണ്ടര്‍ നടപടികള്‍ കൈകാര്യം ചെയ്യുക, കരാര്‍ വ്യവസ്ഥകള്‍ പരിശോധിക്കുക, ടെക്‌നിക്കല്‍ ബിഡും ഫിനാന്‍ഷ്യല്‍ ബിഡും വിലയിരുത്തുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുന്നതിന് 2017 സെപ്തംബര്‍ 8-ന് കേരള സര്‍ക്കാര്‍ ഒരു വിദഗ്ധ സാങ്കേതിക സമിതിയെ നിയമിച്ചു.
ആ സമിതിയില്‍ കോഴിക്കോട്ടെ ഐ.ഐ.എമ്മിലെയും എന്‍.ഐ.ടിയും വിദഗ്ദര്‍, കേന്ദ്രസര്‍ക്കാരിന്റ ടെലികോം വകുപ്പ്, കേന്ദ്ര സര്‍ക്കാരിന്റെ എന്‍.ഐ.സി. കേന്ദ്രത്തിന്റെ സ്ഥാപനമായ സി-ഡാക്, കെ.എസ്.ഐ.ടി.ഐ.എല്‍, കെ.എസ്.ഇ.ബി എന്നിവയുടെ പ്രതിനിധികള്‍ ഉണ്ടായിരുന്നു. അവരുടെ മേല്‍നോട്ടത്തില്‍ നടന്ന നിശിതപരിശോധനയ്ക്കു ശേഷമാണ് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡിന്റെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യത്തിന് കരാര്‍ നല്‍കാന്‍ തീരുമാനിച്ചത്.
2019 ജൂണ്‍ ഏഴിനു ചേര്‍ന്ന ഡിപ്പാര്‍ട്ട്‌മെന്റല്‍ പര്‍ച്ചേസ് കമ്മിറ്റിയുടെ യോഗം അംഗീകരിച്ച ശേഷമാണ് ബി.ഇ.എല്ലിന് കരാര്‍ നല്‍കാന്‍ തീരുമാനിച്ചത്. ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയാണിത്. ക്വോട്ടു ചെയ്തതിനെക്കാള്‍ 17 കോടി രൂപ കൂടി ബിഇഎല്‍ ഇളവു ചെയ്തിരുന്നു എന്ന് പര്‍ച്ചേസ് കമ്മിറ്റിയുടെ മിനിട്‌സിലുണ്ട്.