പൊന്നിന്റെ ചുവട് മുറിക്കാന്‍ എന്‍ ഐ എ
കസ്റ്റംസ് സ്വര്‍ണ കടത്ത് അന്വേഷിക്കുമ്പോള്‍ സ്വര്‍ണം പോയ വഴിതേടുകയാണ് എന്‍ ഐ എ . പണം ആരുടെ , ഇത് ആരിലേക്ക് എത്തുന്നു തുടങ്ങിയ കാര്യങ്ങളാണ് ഇവര്‍ അന്വേഷിക്കുന്നത്.
കേരളത്തിലെ ചില വന്‍കിട ഗ്രൂപ്പുകളിലേക്കും ഇവരുടെ പരിശോധന നീണ്ടേക്കാം എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.
നയതന്ത്ര ബാഗേജ് വഴി 30 കിലോ സ്വര്‍ണം കടത്തിയ കേസില്‍ കോഴിക്കോട് സ്വദേശിക്കു പങ്കുള്ളതായി കണ്ടെത്തല്‍. പാവങ്ങാട്-അത്തോളി റോഡിലെ എരഞ്ഞിക്കല്‍ സ്വദേശി യാണ് കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്.
നയതന്ത്ര ബാഗേജ് വഴി എത്തിച്ച സ്വര്‍ണം കോഴിക്കോട് ഉള്‍പ്പെടെ യുള്ള പല ജ്വല്ലറികളിലും എത്തിക്കുകയും പണം സ്വരൂപിച്ച് സംഘത്തിനു കൈമാറുകയും ചെയ്തതു ഇയാണന്ന് നിഗമനത്തിലാണ് കസ്റ്റംസ്.
അന്വേഷണസംഘം കൊച്ചിയിലെത്തിച്ച പ്രതിയെ ഇന്നു വിശദമായി ചോദ്യം ചെയ്യുമെന്നും ആവശ്യമെങ്കില്‍ അറസ്റ്റ് രേഖപ്പെടുത്തുമെന്നും കസ്റ്റംസ് അറിയിച്ചു. സ്വര്‍ണക്കള്ളക്കടത്തുമായി ഇവരുടെ സംഘത്തിന് ബന്ധമുണ്ടെന്ന് നേരത്തെ തന്നെ ചില സൂചനകള്‍ ലഭിച്ചിരുന്നു.
സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. അതിനിടെയാണ് കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. ലോക്ക്ഡൗണിന് മുമ്പ് പ്രതി ഇടയ്ക്കിടെ വിദേശത്ത് പോയി വരാറുണ്ടെന്നാണ് കസ്റ്റംസിന് ലഭിച്ച വിവരം.
ഇക്കാര്യം സ്ഥിരീകരിക്കുന്നതിനായി പാസ്പോര്‍ട്ട് വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷും സരിത്തും റമീസുമായുള്ള ബന്ധത്തെ കുറിച്ചും കസ്റ്റംസ് അന്വേഷിച്ചുവരികയാണ്.
അതേസമയം നാലുവര്‍ഷം മുമ്പ് കരിപ്പൂരില്‍നിന്ന് ഒരു കോടി രൂപയുടെ സ്വര്‍ണം കടത്തിയ കേസില്‍ ഇയാളുടെ അടുത്ത ബന്ധുവിനെ പിടികൂടിയിരുന്നതായും അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ദുബായി യില്‍ നിന്ന് കരിപ്പൂര്‍ വഴി ഒളിപ്പിച്ചു കടത്തിയ നാല് കിലോ സ്വര്‍ണമാണ് പിടികൂടിയത്.
ഇവര്‍ക്ക് വിമാനതാവളത്തില്‍ ചില ഉദ്യോഗസ്ഥര്‍ സഹായം ചെയ്തു നല്‍കിയിരുന്നതായും ആരോപണമുയര്‍ന്നിരുന്നു.
മലപ്പുറം വള്ളുമ്പ്രം സ്വദേശിയെക്കുറിച്ചും കസ്റ്റംസ് അന്വേഷിച്ചിരുന്നു. ഇന്നലെ വള്ളുമ്പ്രത്തെ വീട്ടില്‍ അന്വേഷണസംഘം എത്തിയെങ്കിലും ഇവരെ കസ്റ്റഡിയിലെടുക്കാന്‍ സാധിച്ചിട്ടില്ല. അസുഖം കാരണം ഇയാള്‍ ചികിത്സയിലാണെന്നാണ് കസ്റ്റംസ് പറയുന്നത്. കേസില്‍ ചില ജ്വല്ലറി ഉടമകളും നിരീക്ഷണ ത്തിലാണ്. കുരുക്ക് മുറുകിയ തോടെ ഇവരില്‍ ചിലര്‍ കീഴട ങ്ങാനുള്ള തയാറെടുപ്പി ലാണ്.
അതിനിടെ സ്വര്‍ണക്കടത്ത് കേസില്‍ കൂടുല്‍ തെളിവുകള്‍ പുറത്ത്. ഇടപാടിനായി പ്രതികള്‍ സമാഹരിച്ചത് 8 കോടി രൂപയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. പ്രതികളായ റമീസും ജലാലും സന്ദീപും അംജത് അലിയും ചേര്‍ന്നാണ് പണം സമാഹരിച്ചത്. ഈ തുകയ്ക്കാണ് സ്വര്‍ണം ദുബായില്‍ നിന്നെത്തിച്ചത്.
മൂവാറ്റുപുഴ സ്വദേശി ജലാലാണ് ജ്വലറികളുമായി കരാറുണ്ടാക്കിയത്. ഏഴ് ലക്ഷം രൂപയാണ് സരിത്തിനും സ്വപ്നയ്ക്കും കമ്മീഷനായി നിശ്ചയിച്ചിരുന്നത്. അതേസമയം സ്വര്‍ണം വന്ന ദിവസം പ്രതികള്‍ തിരുവനന്തപുരത്ത് ഉണ്ടായിരുന്നുവെന്ന് സ്ഥിരീകരിക്കുന്ന ടവര്‍ ലൊക്കേഷന്റെ വിവരങ്ങളും ഇപ്പോള്‍ പുറത്തുവന്നു.
സ്റ്റാച്ചുവിലെ ടവര്‍ ലൊക്കേഷനില്‍ സ്വര്‍ണം പിടിച്ച ദിവസവും സ്വപ്ന ഉണ്ടായിരുന്നതായാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്.