ചുരുളഴിയുന്നത് രക്തചന്ദന കടത്തും
സ്വര്‍ണ കടത്ത് കേസിലെ പ്രതികളുടെ രക്തചന്ദന കടത്തിനെക്കുറിച്ചു എന്‍ ഐ എ ക്ക് സൂചന ലഭിച്ചു.
മാവോയിസ്റ്റ് സംഘങ്ങള്‍ അടക്കം പണം തേടുന്നതിനായി നടത്തുന്ന രക്തചന്ദന കടത്തുമായി സ്വര്‍ണക്കടത്ത് കേസിലെ നാലാം പ്രതി റമീസും മൂന്നാം പ്രതി സന്ദീപ് നായര്‍ക്കും ബന്ധുണ്ടന്ന സൂചനകളാണ് ലഭിച്ചിരുന്നത്.
കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കൊച്ചി തുറമുഖം വഴി വന്‍ തോതില്‍ കടത്താന്‍ ശ്രമിച്ച രക്ത ചന്ദനം പിടികൂടിയിരുന്നു. പക്ഷെ അതിന്റെ കൂടുതല്‍ കാര്യങ്ങള്‍ ഒന്നും അന്ന് കണ്ടെത്തിയിരുന്നില്ല. അതിലേക്കു കൂടിയാണ് ഇപ്പോഴത്തെ അന്വേഷണം വെളിച്ചം വീശുന്നത്.
ഇപ്പോള്‍ പിടികൂടിയിരുന്ന റമീസ് ദുബായില്‍ രക്തചന്ദനത്തിന്റെ ബിസിനസ് ആണ് നടത്തിയിരുന്നത്. രക്തചന്ദനത്തിന്റെ ബിസിനസുമായി ബന്ധപ്പെട്ട് ആഫ്രിക്കയിലുള്ള സംഘങ്ങളുമായി വരെ ഇയാള്‍ക്ക് ബന്ധമുണ്ടന്നാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന വിവരം.
റമീസും , സന്ദീപം തമ്മില്‍ തമ്മില്‍ വര്‍ഷങ്ങളായി ബന്ധമുണ്ടെന്നും സംയുക്തമായി ദക്ഷിണാഫ്രിക്ക കേന്ദ്രീകരിച്ചു നടത്തിയ രക്തചന്ദന ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങളും പുറത്തായി.
2015 ജനുവരി ആദ്യ ആഴ്ച്ചയിലാണ് കൊച്ചി വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ വഴി ഷാര്‍ജയിലേക്ക് കടത്തിക്കൊണ്ടു പോകാന്‍ ശ്രമിച്ച 12 ടണ്‍ രക്തചന്ദനം ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് പിടികൂടി. കസ്റ്റംസ് പരിശോധന കഴിഞ്ഞ് സീല്‍ ചെയ്ത കണ്ടെയ്നറില്‍ എത്തിച്ച രക്തചന്ദനം കപ്പലില്‍ കയറ്റുന്നതിന് തൊട്ടുമുമ്പാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡി ആര്‍ ഐ സംഘം പിടികൂടിയത്.
പിടികൂടിയ രക്തചന്ദനത്തിന് അന്താരാഷ്ട്ര വിപണിയില്‍ ഒന്നര കോടി രൂപ വിലമതിക്കും. രാത്രി ഷാര്‍ജയിലേക്ക് പുറപ്പെടേണ്ട കപ്പലില്‍കൊണ്ടു പോകാനായി ബുക്ക് ചെയ്തതായിരുന്നു കണ്ടെയ്നര്‍. കളമശ്ശേരിയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെ എസ് ഐ ഇ എല്‍ ഫ്രൈറ്റ് സറ്റേഷനില്‍ വ്യാഴാഴ്ച കസ്റ്റംസ് പരിശോധന നടത്തി സീല്‍ ചെയ്ത കണ്ടെയ്നര്‍ അവിടെ നിന്ന് ഏതോ രഹസ്യകേന്ദ്രത്തിലെത്തിച്ച് സീല്‍ ഇളക്കാതെ ലോക്ക് പൊളിച്ചുമാറ്റുകയും പ്ലൈവുഡ് ഇറക്കിയ ശേഷം രക്തചന്ദനം കയറ്റി വീണ്ടും ലോക്ക് ഘടിപ്പിച്ച് തുറമുഖത്ത് എത്തിക്കുകയുമായിരുന്നുവെന്ന് ഡി ആര്‍ ഐ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു
കണ്ടെയ്നറില്‍ 12 പെട്ടികളിലായാണ് പൊതിഞ്ഞുകെട്ടിയ നിലയില്‍ രക്തചന്ദന തടികള്‍ സൂക്ഷിച്ചിരുന്നത്.
കസ്റ്റംസ് ക്ലിയറന്‍സിനുള്ള രേഖകള്‍ തയ്യാറാക്കി നല്‍കിയ കൊച്ചിയിലെ ഒരു ഷിപ്പിംഗ് ഏജന്‍സി ജീവനക്കാരനായ പള്ളുരുത്തി സ്വദേശി സുനോജിനെ ഡി ആര്‍ ഐ കസ്റ്റഡിയിലെടുത്തിരുന്നു.
. മുംബൈയിലെ ലിബര്‍ട്ടി മാര്‍ക്കറ്റിംഗ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് കണ്ടെയ്നര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ ലിബര്‍ട്ടി മാര്‍ക്കറ്റിംഗിന്റെ എക്സ്പോര്‍ട്ട് ലൈസന്‍സ് 1988ല്‍ കാലഹരണപ്പെട്ടതാണെന്നും ഈ കമ്പനിയുടെ പേരില്‍ രേഖകള്‍ തയ്യാറാക്കി കൊടുത്തത് സുനോജ് ആണെന്നും ഡി ആര്‍ ഐ കണ്ടെത്തി. ജോലി ചെയ്യുന്ന കമ്പനിയിലുള്ളവര്‍ അറിയാതെ രഹസ്യമായാണ് ഇയാള്‍ രേഖകള്‍ തയ്യാറാക്കിയത്. ഇതിന് വലിയ തുക പ്രതിഫലമായി കള്ളക്കടത്ത് സംഘത്തില്‍ പെട്ടവര്‍ നല്‍കിയതായി സുനോജ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു.
ആന്ധ്രയിലെ ചിറ്റൂരില്‍ നിന്നാണ് രക്തചന്ദനം എത്തിച്ചതെന്ന് ഡി ആര്‍ ഐ വൃത്തങ്ങള്‍ പറഞ്ഞു. ദുബൈ വഴി ചൈനയിലേക്കും ഹോങ്കോംഗിലേക്കുമാണ് രക്തചന്ദനം വന്‍തോതില്‍ കള്ളക്കടത്തായി പോകുന്നത്. ആന്ധ്രയില്‍ നിന്ന് കിലോക്ക് ശരാശരി 50 രൂപ നിരക്കില്‍ ശേഖരിക്കുന്ന രക്തചന്ദനത്തിന് ദുബൈയിലെത്തുമ്പോള്‍ ഇരട്ടിയിലേറെ വില കിട്ടും. അവിടെ നിന്ന് ചൈനയില്‍ എത്തുമ്പോള്‍ വില പലമടങ്ങായി വര്‍ധിക്കും. കിലോക്ക് ആയിരം രൂപ വരെ അവിടെ രക്തചന്ദനത്തിന് ലഭിക്കുന്നുണ്ട്. 2011ല്‍ വല്ലാര്‍പാടം ടെര്‍മിനല്‍ പ്രവര്‍ത്തനമാരംഭിച്ചതു മുതല്‍ ഇതുവഴി രക്തചന്ദന കള്ളക്കടത്ത് തുടര്‍ച്ചയായി നടക്കുന്നുണ്ട്. രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തുന്ന പരിശോധനകളില്‍ മാത്രമാണ് കള്ളക്കടത്ത് പിടിക്കപ്പെടാറ്. 2011 ഒക്ടോബറില്‍ ദുബൈയിലേക്ക് കടത്താന്‍ ശ്രമിച്ച 13 ടണ്‍ രക്തചന്ദനവും 2012 നവംബറില്‍ എട്ട് ടണ്‍ രക്തചന്ദനവും ഡി ആര്‍ ഐ ഇവിടെ നിന്ന് പിടികൂടിയിരുന്നു എന്നാല്‍ ഇതിന്റെ പിന്നിലെ വമ്പന്‍മാരിലേക്ക് ഒരു അന്വേഷണവും പോയിരുന്നില്ല. ഇവരുടെ അന്താരാഷ്ട്രബന്ധങ്ങളും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതിനാണ് ഇപ്പോഴത്തെ അന്വേഷണത്തിലൂടെ സൂചനകള്‍ ലഭിച്ചിരിക്കുന്നത്.