ഇങ്ങനെയാണ് മാവേലി നാട്
കോവിഡ് വ്യാപനത്തിന്റെ ആശങ്ക തീർക്കുന്ന സമ്മർദ്ദത്തിലും സംസ്ഥാനത്ത് ഓണവിപണി മെല്ലെ സജീവമാകുകയാണ്. കോവിഡും കേന്ദ്രവും സമ്മാനിച്ച കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ജീവനക്കാർക്കുള്ള ശമ്പളം, ബോണസ് എന്നിവയും ലക്ഷക്കണക്കിന് പേരിലേയ്ക്ക് പെൻഷനും ക്ഷേമപെൻഷനും സംസ്ഥാന സർക്കാർ വിതരണം ചെയ്തുകഴിഞ്ഞു.
കാസർകോട് ജില്ലയിൽ കേരള സാമൂഹ്യ സുരക്ഷാ മിഷൻ വഴി പെൻഷൻ ലഭിക്കുന്ന എൻഡോസൾഫാൻ ദുരിതബാധിതർക്ക് ഓണത്തോടനുബന്ധിച്ച് ധനസഹായമായി 1,000 രൂപ സാമൂഹ്യനീതി വകുപ്പ് അനുവദിച്ചു. പെൻഷൻ ലഭിക്കുന്ന 5,425 എൻഡോസൾഫാൻ ദുരിതബാധിതർക്കും ഈ ധനസഹായം ലഭിക്കും. പെൻഷൻകാരായ അങ്കണവാടി ജീവനക്കാർക്കും ഓണത്തോടനുബന്ധിച്ച് പ്രത്യേക ധനസഹായം അനുവദിച്ചു. വിരമിച്ച അങ്കണവാടി വർക്കർമാർക്കും ഹെൽപ്പർമാർക്കും 1000 രൂപയാണ് ഓണത്തോടനുബന്ധിച്ച് പ്രത്യേക ധനസഹായം. നാടിന്റെ ഉത്സവത്തിൽ മാറ്റുകുറയാതെ തുല്യരായി ഏവരും പങ്കെടുക്കുന്നു എന്ന് ഉറപ്പാക്കാനുള്ള ജനകീയ സർക്കാരിന്റെ ഇടപെടലുകളുടെ തുടർച്ചയാണിവയെല്ലാം.
സപ്ലൈകോ, കൺസ്യൂമർഫെഡ് എന്നിവയിലൂടെ സർക്കാരിന്റെ കരുതൽ ഓണ വിപണിയിലെത്തിയതോടെ അവശ്യവസ്തുക്കളുടെ വില കുറഞ്ഞു. ലോക്ഡൗൺ കാരണം ഓണത്തിന് വൻ വിലക്കയറ്റം ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.
കോവിഡ് വ്യാപനമുണ്ടായപ്പോൾ പൊതുവിതരണ സംവിധാനങ്ങളിലൂടെ ഭക്ഷ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഭക്ഷ്യധാന്യങ്ങളും പലവ്യഞ്ജനവും സൗജന്യമായും വിലക്കുറവിലും നൽകിയതാണ് വിലക്കയറ്റം പിടിച്ചുനിറുത്തിയത്. അളവ് തൂക്ക വകുപ്പിന്റെയും വിജിലൻസിന്റെയും പരിശോധന വ്യാപകമായതോടെ പൂഴ്ത്തിവയ്പുമില്ലാതായി. പൊതുവിപണിയെക്കാൾ വിലക്കുറവിലാണ് സപ്ലൈകോയുടെ ഓണച്ചന്തകളിലെ വില്പന. “ഓണക്കാലത്ത് വില വർദ്ധിക്കാതിരിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചതിന്റെ ഫലമായാണ് വില കുറഞ്ഞത്” ഭക്ഷ്യമന്ത്രി പി തിലോത്തമൻ ചൂണ്ടിക്കാട്ടി. കേരളത്തിൽ സപ്ലൈകോയുടെ 1600 ഔട്ട്‌ലെറ്റുകൾ ഓണച്ചന്തകളായി പ്രവർത്തിക്കുന്നു. 11 ഇന സൗജന്യ ഓണക്കിറ്റു വിതരണം അവസാന ഘട്ടത്തിലായിരിക്കുന്നു. സഹകരണ വകപ്പിന്റെ കീഴിൽ കൺസ്യൂമർ ഫെഡിന്റെ 1,850 ഓണച്ചന്തകൾ പ്രവർത്തിക്കുന്നു.
2000 നാടൻ പഴം-പച്ചക്കറി ഓണസമൃദ്ധി വിപണികളുമായി കൃഷിവകുപ്പും സജ്ജമായിരിക്കുന്നു. കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ 1,350, വിഎഫ്‌പിസികെയുടെ 150, ഹോർട്ടികോർപ്പിന്റെ 500 വിപണികളാണ് സജ്ജമാക്കുന്നത്. പ്രാദേശിക കർഷകരിൽ നിന്നും വിപണി വിലയേക്കാൾ 10 ശതമാനം അധികവില നൽകി സംഭരിക്കുന്ന പഴം-പച്ചക്കറികൾ 30 ശതമാനം കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കൾക്ക് നൽകുന്നു. കർഷകരുടെ ഉല്പന്നങ്ങൾക്ക് മെച്ചപ്പെട്ട വിലയും ഉപഭോക്താക്കൾക്ക് ന്യായവിലയ്ക്ക് ഉല്പന്നങ്ങളും ഇതിലൂടെ ഉറപ്പാകും. 100 രൂപയുടെയും 150 രൂപയുടെയും കിറ്റുകളും തയ്യാറാക്കിയിട്ടുണ്ട്. ഓൺലൈൻ വഴിയും പച്ചക്കറി ഉപഭോക്താക്കൾക്ക് എത്തിക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. പൂർണമായും കോവിഡ് പ്രോട്ടോക്കോളും ഗ്രീൻ പ്രോട്ടോക്കോളും പാലിച്ചുകൊണ്ടാണ് വിപണികൾ എല്ലാം പ്രവർത്തിക്കുന്നത്.
കോവിഡ് 19 കരിനിഴൽ വിരിച്ച മാർച്ചിനുശേഷമുള്ള ആഘോഷ അവസരങ്ങളിലെല്ലാം കച്ചവടം നഷ്ടമായ വ്യാപാരികളും സജീവമാകുന്ന ഈ ഓണവിപണിയെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. വ്യാപാരശാലകളും കടകളും രാത്രി ഒമ്പതു വരെ പ്രവർത്തിയ്ക്കാമെന്ന സർക്കാർ നിർദേശം ജനങ്ങൾക്കും വ്യാപാരിസമൂഹത്തിനും ഒരുപോലെ സ്വീകാര്യമായി. . ഓണക്കച്ചവടത്തിലൂടെ കോവിഡ് പ്രതിസന്ധി തീർത്ത പടുകുഴിയിൽ നിന്ന് കരകയറാമെന്ന പ്രതീക്ഷയിലാണിപ്പോൾ വ്യാപാരികൾ. ബാങ്ക് വായ്പയുടെ മൊറട്ടോറിയം കാലാവധി ഓഗസ്റ്റ് 31ന് അവസാനിക്കുകയാണ്. സെപ്റ്റംബർ മുതൽ വായ്പാ തിരിച്ചടവു പുനരാരംഭിക്കണം. ഈ വറുതിയുടെ കാലത്ത് ഓണക്കച്ചവടം പൊളിഞ്ഞാൽ നിലനിൽപ്പ് ഇല്ലാതാകും. ഇരുട്ടുമാത്രമാകും വ്യാപാരി സമൂഹത്തിനു മുന്നിൽ. നാട്ടിലെ ഏറ്റവും വലിയ വ്യാപാര കാലത്തെ ഇവർ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത് ഇതിനാലാണ്.
കൈ ശുചിയാക്കലും സാമൂഹിക അകലവും അനിവാര്യ മുൻകരുതലുകളും സ്ഥാപനങ്ങളെല്ലാം ഇപ്പോൾ പാലിക്കുന്നുണ്ട്. ഇതര സംസ്ഥാന വാഹനങ്ങൾ ഉൾപ്പെടെ സൂഷ്മമായി പരിശോധിക്കപ്പെടുന്നു. ശരീരോഷ്മാവ് പരിശോധനയും പ്രത്യേകം ശുചിമുറികൾ ഉൾപ്പെടെയുള്ള സംവിധാനങ്ങളും ജാഗ്രത്തായ നിർദ്ദേശങ്ങളും പാലിക്കപ്പെടുന്നു. തിരക്കേറുമ്പോൾ,ഓണപ്പകിട്ടിൽ വിപണി വർണ്ണാഭമാകുമ്പോൾ ഇതൊന്നും കൈമോശം വന്നുകൂടാ. മാവേലിനാടിന്റെ മാഹാത്മ്യം വെറുമൊരു ഐതിഹ്യമായി മാത്രം ചുരുങ്ങാൻ പാടില്ലല്ലോ.