മഞ്ചേശ്വരത്ത് എ.കെ.എം. അഷ്റഫ് ലീഗ് സ്ഥാനാര്‍ഥി
മഞ്ചേശ്വരം എംഎല്‍എ എം.സി. കമറുദ്ദീന് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അവസരം ലഭിക്കില്ലെന്ന് ഉറപ്പായി. യൂത്ത് ലീഗ് നേതാവ് എകെഎം അഷ്റഫ് മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും. ഉപതെരഞ്ഞെടുപ്പില്‍ അഷ്റഫിനെ തഴഞ്ഞാണ് കമറുദ്ദീന് സീറ്റ് നല്‍കിയിരുന്നത്. നിലവില്‍ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയുമാണ് എകെഎം അഷ്റഫ്. ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസാണ് കമറുദ്ദീന് തിരിച്ചടിയായത്. കമറുദ്ദീനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന അനുകൂലികളുടെ ആവശ്യം ലീഗ് നേതൃത്വം തള്ളി. എല്‍ഡിഎഫ് സര്‍ക്കാരിനാല്‍ വേട്ടയാടപ്പെട്ടയാളെന്ന പരിവേഷം ലഭിക്കുമെന്നും സഹതാപതരംഗമുണ്ടാകുമെന്നുമായിരുന്നു കമറുദ്ദീന്‍ അനുകൂലികളുടെ വാദം.
തന്റെ ഭൂരിപക്ഷം ഉയര്‍ന്നതുമുതലാണ് ഗൂഢാലോചന തുടങ്ങിയതെന്ന് എം സി കമറുദ്ദീന്‍ ഇന്നലെ ജയില്‍ മോചിതനായ ശേഷം പ്രതികരിച്ചിരുന്നു. പാര്‍ട്ടിക്കുള്ളില്‍ നിന്ന് താങ്കള്‍ക്കെതിരെ ഗൂഢാലോചന ഉണ്ടായോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം ലീഗ് എംഎല്‍എ നിഷേധിക്കാതിരുന്നത് വാര്‍ത്തയായിരുന്നു. തന്നെ കുടുക്കുക മാത്രമായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് എം സി കമറുദ്ദീന്‍ ആരോപിച്ചു. കേസിലെ മുഖ്യപ്രതിയും സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറുമായ പൂക്കോയ തങ്ങളെ പൊലീസ് എന്തുകൊണ്ട് പിടിക്കുന്നില്ല. കേരളത്തിലെ പൊലീസിന് ഇത് വലിയ പ്രശ്‌നമാണോ? പിടിക്കാന്‍ വിചാരിച്ചാല്‍ പൊലീസിന് പിടിക്കാന്‍ സാധിക്കും. അത്ര ദുര്‍ബലമാണോ പിണറായി വിജയന്റെ പൊലീസ്? എന്നും മഞ്ചേശ്വരം എംഎല്‍എ ചോദിച്ചു.
നവംബര്‍ ഏഴിനാണ് എം സി കമറുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയിലേക്ക് നിക്ഷേപമായി സ്വര്‍ണവും പണവും സ്വീകരിച്ച ശേഷം മുടക്കുമുതലോ ലാഭ വിഹിതമോ നല്‍കാതെ വഞ്ചിച്ചു എന്നായിരുന്നു കേസ്. പണം ഓഹരിയായി കൈപ്പറ്റിയില്ല, ഓരോ മാസവും ലാഭ വിഹിതം നല്‍കാമെന്ന കരാര്‍ ലംഘിച്ചു എന്നിവയാണ് പ്രധാന ആരോപണങ്ങള്‍. കേസില്‍ നാല് പ്രതികളാണുള്ളത്. ഫാഷന്‍ ഗോള്‍ഡ് എംഡി പൂക്കോയ തങ്ങള്‍, മകന്‍ ഇഷാം, ജനറല്‍ മാനേജര്‍ ആബിദ് എന്നിവരെ സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിട്ടില്ല.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ 93 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് എംഎല്‍എ ഇന്നലെ മോചിതനായത്. കമറുദ്ദീന് 148 കേസുകളിലും ഹോസ്ദുര്‍ഗ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം നല്‍കിയതിനേത്തുടര്‍ന്നായിരുന്നു ഇത്. താന്‍ പ്രതിനിധീകരിക്കുന്ന മശ്ചേശ്വരം മണ്ഡലത്തില്‍ പ്രവേശിക്കാന്‍ കോടതി കമറുദ്ദീന് ഇളവ് അനുവദിച്ചിട്ടുണ്ട്. ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസ് വിവാദമായതിന് പിന്നാലെ മുസ്ലീം ലീഗ് കമറുദ്ദീനെ ജില്ലാ പ്രസിഡന്റ്, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനങ്ങളില്‍ നിന്നും നീക്കിയിരുന്നു.
കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ എക്കാലത്തും പ്രത്യേകപരിഗണനയോടെ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള മണ്ഡലമാണ് കാസര്‍ഗോഡ് ജില്ലയിലെ മഞ്ചേശ്വരം. 1987 മുതല്‍ മണ്ഡലത്തില്‍ ശക്തമായ പോരാട്ടം കാഴ്ചവെയ്ക്കുന്ന ബിജെപിയാണ് അത്തരമൊരു രാഷ്ട്രീയ പ്രാധാന്യം മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പുകള്‍ക്കുണ്ടാക്കിയത്. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളിലായി കേരളത്തിലേക്കുള്ള പ്രവേശനകവാടമായി മഞ്ചേശ്വരത്തെ ഉറപ്പിച്ചു കഴിഞ്ഞു ബിജെപി. ഇക്കാലയളവിലെ തെരഞ്ഞെടുപ്പുകളില്‍ തലനാരിഴയ്ക്കാണ് അവര്‍ക്ക് വിജയം നഷ്ടമായത് 2016-ല്‍ വെറും 89 വോട്ടുകള്‍ക്കാണ് നിലവിലെ ബിജെപി അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പരാജയപ്പെട്ടതെന്ന ഉദാഹരണം തന്നെ ധാരാളമാണ് മഞ്ചോശ്വരത്തെ രാഷ്ട്രീയ ചിത്രം മനസിലാക്കാന്‍.
1957 മുതല്‍ മണ്ഡലം മഞ്ചേശ്വരമെന്ന പേരില്‍ നിലവിലുള്ള മണ്ഡലത്തില്‍ 1982-ലെ തെരഞ്ഞെടുപ്പ് വരെ സ്വതന്ത്രരും സിപിഐയുമാണ് വിജയിച്ചിരുന്നത്. 1987-ല്‍ ചെര്‍ക്കളം അബ്ദുള്ളയിലൂടെ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് മണ്ഡലം പിടിച്ചെടുത്തു. 1982- ല്‍ മൂന്നാം സ്ഥാനത്തായിരുന്ന ബിജെപി ആ വര്‍ഷമാണ് മഞ്ചേശ്വരത്തെ രണ്ടാമത്തെ വലിയ ശക്തിയാകുന്നത്. പിന്നീട് 2001 തെരഞ്ഞെടുപ്പ് വിജയത്തോടെ നാല് ടേം മഞ്ചേശ്വരം എംഎല്‍എ ആയ ചേര്‍ക്കളം അബ്ദുള്ള 2001-ല്‍ എ കെ ആന്റണി മന്ത്രിസഭയിലെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായി.
എന്നാല്‍ 2006-ല്‍ സി എച്ച് കുഞ്ഞമ്പുവിലൂടെ സീറ്റ് തിരിച്ചുപിടിച്ച സിപിഐഎം ലീഗ് കോട്ട പൊളിക്കാമെന്ന് തെളിയിച്ചെങ്കിലും പിന്നീട് 2011 തെരഞ്ഞെടുപ്പ് മുതല്‍ 2019 ഉപതെരഞ്ഞെടുപ്പ് വരെ മുസ്ലിം ലീഗായിരുന്നു മണ്ഡലത്തില്‍ വിജയം കണ്ടെത്തിയത്.
ഇക്കാലയളവിലെ ഓരോ തെരഞ്ഞെടുപ്പിലും വോട്ടുശതമാനം വര്‍ദ്ധിപ്പിച്ച് വിജയത്തിലേക്ക് ഓരോ പടി മുന്നേറുന്ന പ്രകടനമാണ് മഞ്ചേശ്വരത്ത് ബിജെപി കാഴ്ചവെച്ചത്. അതേസമയം ബിജെപിയുടെ മുന്നേറ്റത്തിന് ആനുപാതികമെന്നോണം വോട്ട് കുറഞ്ഞ് ഇടതുപക്ഷം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്ന കാഴ്ചയും മഞ്ചേശ്വരത്ത് കാണാം.
2011 തെരഞ്ഞെടുപ്പില്‍ പി ബി അബ്ദുറസാക്കിലൂടെയായിരുന്നു മുസ്ലിം ലീഗ് മണ്ഡലം തിരിച്ചുപിടിച്ചത്. നിലവിലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ തോല്‍പ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ വിജയം. അന്ന് 5828 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു അബ്ദുള്‍ റസാക്കിന്റെ വിജയം. 2016-ലും അബ്ദുള്‍ റസാക്ക് വിജയമാവര്‍ത്തിച്ചെങ്കിലും അന്ന് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ച ആ 89 വോട്ടുകള്‍ക്കാണ് കെ സുരേന്ദ്രന്‍ പരാജയപ്പെട്ടത്. തുടര്‍ന്ന് മരണപ്പെട്ടവരുടെ പേരില്‍ കള്ളവോട്ട് ചെയ്‌തെന്ന് ആരോപിച്ച് മുസ്ലിംലീഗിനെതിരെ കെ സുരേന്ദ്രന്‍ കോടതിയിലേക്ക് നീങ്ങി. പക്ഷേ 'മരണപ്പെട്ടവര്‍' തന്നെ കോടതിയിലെത്തി തങ്ങളുടെ വോട്ട് നിയമപരമാണെന്ന് തെളിയിക്കുകയാണുണ്ടായത്. പിന്നീട് 2019 ഉപതെരഞ്ഞെടുപ്പിന് മുന്‍പാണ് സുരേന്ദ്രന്‍ തന്റെ പരാതി പിന്‍വലിച്ചത്.
പി ബി അബ്ദുള്‍ റസാക്കിന്റെ മരണത്തെ തുടര്‍ന്ന് 2019 ല്‍ നടന്ന ഉപതെരഞ്ഞെടുപ്പിലും എം സി കമറുദ്ദീനിലൂടം ലീഗ് മഞ്ചേശ്വരം നിലനിര്‍ത്തി. ബിജെപിയുടെ രവീശ തന്ത്രിയെ 7923 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു എം സി കമറുദീന്റെ വിജയം.
2021 നിയമസഭാതെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പടക്കം 100 ലധികം വഞ്ചനാകുറ്റങ്ങളില്‍ ആരോപണവിധേയനാണ് മഞ്ചേശ്വരം എംഎല്‍എ എം സി കമറുദീന്‍. അതിനാല്‍ തന്നെ പതിവ് രാഷ്ട്രീയ ചര്‍ച്ചകള്‍ക്കൊപ്പം കമറുദ്ദീന്‍ വിഷയവും ലീഗിന് നേരിടേണ്ടി വരും. കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് ബിജെപി നിലമെച്ചപ്പെടുത്തുന്നതാണ് കാണാനായത്. ഇതുവരെ സ്ഥാനാര്‍ഥിത്വത്തെ സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുല്ലക്കുട്ടി മുതല്‍ ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്തിന്റെ പേരുവരെ ബിജെപി സാധ്യതാപട്ടികയിലുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....