തട്ടിക്കൂട്ടിയ വാക്സിനും ജനങ്ങളും
ചൈനയില്‍ 2019 അവസാനം ആരംഭിച്ച കോവിഡ് 19 ഇപ്പോഴും നിരവധി രാജ്യങ്ങളില്‍ ലക്ഷക്കണക്കിനാളുകളുടെ ജീവനപഹരിച്ച് വ്യാപിച്ചുകൊണ്ടിരിക്കയാണ്, ഫലപ്രദമായ വാക്‌സിന്‍ കണ്ടെത്തുന്നതിലൂടെ കോവിഡിനുമേല്‍ അന്തിമവിജയം നേടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ലോകരാജ്യങ്ങള്‍. രോഗാണു ബാധയുണ്ടാകുമ്പോള്‍ രോഗാണുക്കള്‍ക്കെതിരെ മനുഷ്യശരീരത്തില്‍ പ്രതിവസ്തുക്കള്‍ (ആന്റിബോഡികള്‍) ഉണ്ടാകുന്നതിലൂടെയാണ് രോഗവിമുക്തിയുണ്ടാകുന്നത്. മനുഷ്യശരീരത്തില്‍ തുടര്‍ന്നും നിലനില്‍ക്കുന്ന ആന്റിബോഡികളുടെ സാന്നിധ്യം മൂലമാണ് പിന്നീട് രോഗം പകരാതിരിക്കുന്നത്. വാക്സിന്‍ നല്‍കുന്നത് വഴി വൈറസിനെതിരെ പ്രതിരോധശേഷി കൃത്രിമമായി സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. ജീവനുള്ള എന്നാല്‍ നിര്‍വീര്യമാക്കപ്പെട്ട രോഗാണുക്കള്‍, സജീവത നശിപ്പിക്കപ്പെട്ട രോഗാണുക്കള്‍, രോഗാണുക്കളുടെ പ്രോട്ടീന്‍, ജീന്‍ ഘടകങ്ങള്‍ എന്നിവയില്‍ ഏതെങ്കിലും ഉപയോഗിച്ചാണ് വാക്സിന്‍ നിര്‍മിക്കുന്നത്.
രോഗാണുജീനുകള്‍ നിരുപദ്രവകാരികളായ വൈറസ് വാഹകരില്‍ കടത്തിവിട്ടുള്ള വാക്സിനുകളുമുണ്ട്. ഏത് തരം വാക്സിന്‍ നിര്‍മിക്കണമെന്നത് സംബന്ധിച്ചുള്ള മാതൃക തയ്യാറാക്കല്‍, മൃഗ മനുഷ്യ പരീക്ഷണം എന്നിവയാണ് പ്രയോജനകരമായ വൈറസ് കണ്ടെത്തുന്നതിനുള്ള ഗവേഷണത്തിന്റെ പ്രധാനഘട്ടങ്ങള്‍. മൃഗ മനുഷ്യ പരീക്ഷണം മറ്റൊരു മൂന്നു ഘട്ടങ്ങളിലായാണ് നടത്തേണ്ടത്. ഇവയില്‍ വിജയിച്ചാല്‍ ഗുണനിലവാര പരിശോധനാ ഏജന്‍സികളുടെ വിലയിരുത്തല്‍, അംഗീകാരം, നിര്‍മാണം, മാര്‍ക്കറ്റിങ് എന്നീ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചാണ് വാക്സിന്‍ സമൂഹത്തിലെത്തുക. ഇതുവരെ നടന്നിട്ടുള്ള വാക്സിന്‍ സംരംഭങ്ങള്‍ പരിശോധിച്ചാല്‍ സുരക്ഷിതവും ഫലപ്രദവുമായി വാക്സിന്‍ മാര്‍ക്കറ്റ് ചെയ്യാന്‍ കുറഞ്ഞത് നാലുമുതല്‍ പത്ത് വര്‍ഷങ്ങള്‍വരെയെടുക്കാം. എന്നാല്‍ ആദ്യഘട്ട മാതൃക കണ്ടെത്തല്‍ സമയം ചുരുക്കിയും പരീക്ഷണ ഘട്ടത്തില്‍ തന്നെ അവശ്യമായ ഡോസ് വാക്സിനുകള്‍ മുന്‍കൂട്ടി തയ്യാറാക്കിവച്ചും കാലയളവ് ഒന്നോ രണ്ടോ വര്‍ഷമായി കുറയ്ക്കാന്‍ കഴിഞ്ഞേക്കാം. അതിനുള്ള ശ്രമങ്ങളാണ് പല രാജ്യങ്ങളിലായി ഇപ്പോള്‍ നടക്കുന്നത്. എന്നാല്‍ മനുഷ്യ പരീക്ഷണത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യാനാകില്ല എന്ന് ഗവേഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്.
കോവിഡിന് കാരണമായ സാര്‍സ് കൊറോണ വൈറസ് 2 ഒരു ആര്‍ എന്‍ എ വൈറസാണ്. ആര്‍ എന്‍ എ വൈറസുകള്‍ നിരന്തരം ജനിതകവ്യതിയാനത്തിന് വിധേയമാകുന്നത് വാക്സിന്‍ നിര്‍മാണം ബുദ്ധിമുട്ടുണ്ടാക്കും. എല്ലാത്തരം ജനിതകഘടനകള്‍ക്കും യോജിച്ച വാക്സിന്‍ നിര്‍മിക്കുക എളുപ്പമല്ല. സാര്‍സ് കൊറോണ വൈറസ് 2 ന്റെ ജനിതക ഘടന വിവിധ രാജ്യങ്ങളിലായി രേഖപ്പെടുത്തി വരുന്നുണ്ട്. 9000 ത്തോളം വൈറസ് ഘടനകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവയില്‍ കാര്യമായ വ്യത്യാസം കാണുന്നില്ല എന്നത് ആശ്വാസകരമാണ്. അതുകൊണ്ട് വാക്സിന്‍ നിര്‍മാണം വേഗത്തിലാവാന്‍ സാധ്യതയുണ്ട്. മനുഷ്യരില്‍ പരീക്ഷണം നടത്തേണ്ട ക്ലിനിക്കല്‍ ട്രയല്‍ ഘട്ടത്തില്‍ 10 എണ്ണം എത്തിയിട്ടുണ്ട്. 126 എണ്ണം അതിനുമുമ്പുള്ള ഘട്ടത്തിലാണ്.
അതീവ സൂക്ഷ്മത വേണം
കോവിഡിനെതിരെ വാക്സിന്‍ വികസിപ്പിച്ചെടുക്കാന്‍ മൂന്ന് ശ്രമങ്ങളാണ് ഇന്ത്യയില്‍ നടക്കുന്നത്:പുണെയിലെ സീറം ഇന്‍സ്റ്റിറ്റ്യൂട്ട്, യുകെ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല, ആസ്ട്ര സെനെക്ക എന്നിവരും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്, (ഐ സി എം ആര്‍), നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എന്‍ ഐ വി) ഹൈദരാബാദിലെ ഭാരത് ബയോടെക്ക് എന്നിവരും സംയുക്തമായിട്ടും സൈഡസ് കാഡില അഹമ്മദാബാദ് തനിച്ചും നടത്തുന്ന സംരംഭങ്ങളാണിവ.
ഗവേഷണത്തിനുള്ള പദ്ധതി അതീവ സൂക്ഷ്മതയോടെ നടപ്പിലാക്കിയില്ലെങ്കില്‍ വാക്സിന്‍ പ്രയോജനം ചെയ്യില്ലെന്ന് മാത്രമല്ല രോഗവ്യാപനമടക്കം ഗുരുതരമായ ആരോഗ്യ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാനുമിടയുണ്ട്. ഏറ്റവും മികച്ച നിലയില്‍ ഗവേഷണത്തില്‍ ഏര്‍പ്പെട്ടുവരുന്ന അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തും (എന്‍ ഐ എച്ച്) ജനുവരിയില്‍ തന്നെ ഗവേഷണം ആരംഭിച്ചിരുന്നു. എങ്കില്‍ പോലും ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ മാത്രമേ തങ്ങളുടെ ഗവേഷണം പൂര്‍ത്തിയാക്കാനാകൂ എന്നാണ് എന്‍ ഐ എച്ച് ഡയറക്ടര്‍ പ്രസിദ്ധ ശാസ്ത്രജ്ഞന്‍ ഫ്രാന്‍സിസ് കോളിന്‍സ് അഭിപ്രായപ്പെട്ടിട്ടുള്ളത്. മൂന്നാംഘട്ട മനുഷ്യപരീക്ഷണം 30,000 പേരില്‍ നടത്തേണ്ടിവരുമെന്നും അത് പൂര്‍ത്തിയാക്കാന്‍ 45 മാസമെടുക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ട്.
തങ്ങളുടെ സംരംഭം മനുഷ്യരിലുള്ള ക്ലിനിക്കല്‍ ട്രയലിന്റെ മൂന്നാം ഘട്ടത്തില്‍ എത്തിയിട്ടുണ്ടെന്ന് ഐസിഎംആര്‍ അവകാശപ്പെടുന്നു. ആഗസ്ത് പതിനഞ്ചിന് തന്നെ പുറത്തിറക്കേണ്ടതുള്ളത്‌കൊണ്ട് മനുഷ്യപരീക്ഷണം അതിവേഗം പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ എടുക്കണമെന്ന് ആവശ്യപ്പെട്ട് ഐസിഎംആര്‍ ക്ലിനിക്കല്‍ ട്രയല്‍ നടത്താനായി തെരഞ്ഞെടുത്തിട്ടുള്ള 12 ആശുപത്രികള്‍ക്ക് ഭീഷണിയുടെ സ്വരത്തില്‍ കത്തയച്ചത് വിവാദമായിരിക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ ഏറ്റവും ഉന്നതതലത്തിലെ നിര്‍ദേശപ്രകാരമാണ് കത്തയക്കുന്നതെന്നും പറയുന്നു. 'ഉന്നതതലം' ഏതെന്ന് വ്യക്തമാണല്ലോ?
ഐസിഎംആറിന്റെ ക്ലിനിക്കല്‍ ട്രയല്‍സ് രജിസ്ട്രിയനുസരിച്ച് വാക്സിന്റെ സുരക്ഷ പരിശോധിക്കാനുള്ള ഒന്നാംഘട്ട പരീക്ഷണം ജൂലൈ 13 നാണ് ആരംഭിക്കേണ്ടത്. ഇതിന് ഒരാഴ്ചയും പ്രതിരോധ ശേഷി ഉറപ്പാക്കാന്‍ കഴിവുണ്ടോ എന്ന രണ്ടാം ഘട്ട പരീക്ഷണത്തിന് കുറഞ്ഞത് ആറുമാസമെങ്കിലും വേണ്ടി വരും. രോഗത്തിനെ പൂര്‍ണമായും തടയാന്‍ കഴിയുമോ എന്ന അന്തിമഘട്ട പരീക്ഷണം പതിനായിരക്കണക്കിനാളുകളില്‍ നടത്തേണ്ടിവരും അതിനാകട്ടെ നാലഞ്ചു മാസമെങ്കിലും വേണ്ടതാണ്. ഇതെല്ലാ ലംഘിച്ച് ഉന്നതതലത്തിലുള്ളവരെ തൃപ്തിപ്പെടുത്താന്‍ ധൃതിപിടിച്ച് വാക്സിന്‍ മാര്‍ക്കറ്റ് ചെയ്യാനാണ് ഐസിഎംആര്‍ ശ്രമിക്കുന്നത്. മാത്രമല്ല ക്ലിനിക്കല്‍ പരീക്ഷണത്തിനായി തെരഞ്ഞെടുത്തിട്ടുള്ള പല ആശുപത്രികള്‍ക്കും അതിനുള്ള ശേഷിയില്ലെന്നും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.
ശാസ്ത്രസമൂഹം പ്രതിഷേധത്തില്‍
സംസ്ഥാനങ്ങളില്‍നിന്ന് ഔഷധ ഗവേഷണത്തിനും മറ്റുമായി ലഭിക്കുന്ന അപേക്ഷകളില്‍ തീരുമാനമെടുക്കാന്‍ കുറ്റകരമായ അനാസ്ഥകാട്ടുന്ന സ്ഥാപനമാണ് ഐസിഎംആര്‍ എന്നുകൂടി ചൂണ്ടിക്കാട്ടേണ്ടതുണ്ട്. സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ രണ്ടാംഘട്ട ക്ലിനിക്കല്‍ ട്രയലിനുള്ള അനുമതി ഐസിഎംആര്‍ വൈകിച്ചുവെന്ന ആരോപണവും ഉന്നയിക്കപ്പെട്ടിട്ടുണ്ട്.
അംഗീകൃത മാനദണ്ഡങ്ങള്‍ അനുസരിച്ച് ക്ലിനിക്കല്‍ ട്രയല്‍ നടത്തുന്നത് സംബന്ധിച്ചുള്ള തീരുമാനങ്ങള്‍ എടുക്കേണ്ടത് ആശുപത്രികളിലെ നൈതിക കമ്മിറ്റികളാണ് (ഇന്റര്‍നാഷനല്‍ എത്തിക്സ് കമ്മിറ്റി). ഗവേഷണ മാനദണ്ഡങ്ങളും പെരുമാറ്റച്ചട്ടങ്ങളും തയ്യാറാക്കുകയും അവ നടപ്പിലാക്കുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യേണ്ട സമിതി കൂടിയാണ് ഐസിഎംആര്‍. അവര്‍ തന്നെ എല്ലാ മരുന്നുപരീക്ഷണ കരുതല്‍ നടപടികളും ലംഘിക്കാന്‍ നിര്‍ബന്ധിക്കുന്ന തരത്തില്‍ ഇങ്ങനെയൊരു നിര്‍ദേശം നല്‍കിയതിനെതിരെ രാജ്യത്തെ ശാസ്ത്രസമൂഹം ഒറ്റക്കെട്ടായി പ്രതിഷേധിച്ചിരിക്കുകയാണ്. റഫറി തന്നെ ഫൗള്‍ ചെയ്യാന്‍ കളിക്കാരെ നിര്‍ബന്ധിക്കുന്നതിന് തുല്യമാണ് ഐസിഎംആര്‍ നിര്‍ദേശം.