കോവിഡ് കാലത്തും കേരളം ദൈവത്തിന്റെ നാട്
പ്രതിപക്ഷവും ഒരു സംഘം മാധ്യമങ്ങളും, ചാനല്‍ ബുദ്ധിജീവികളും വിമര്‍ശനങ്ങളുമായി രംഗത്തുണ്ടെങ്കിലും ഇന്ത്യയില്‍ ഇന്നും സുരക്ഷിതമായ ഇടമാണ് കേരളം. ജനങ്ങളും ഭരണകൂടവും ഒരുമനസോടെ നീങ്ങിയതിന്റെ വിജയമാണ് കേരളം ഇപ്പോഴും കാത്തു സൂക്ഷിക്കുന്നത്.
പ്രതിദിനം ആയിരത്തിലധികം കേസുകള്‍ ഒരുമാസമായി റിപ്പോര്‍ട്ടു ചെയ്യുന്ന തമിഴ്‌നാട്ടിലെ ആരോഗ്യവകുപ്പ് പറഞ്ഞതുപോലെ മരുന്നില്ലാത്ത അസുഖത്തിന് ഞങ്ങള്‍ എന്തു ചെയ്യും എന്നല്ല കേരള സര്‍ക്കാര്‍ പറഞ്ഞത്.
ഈ രോഗത്തിനെ തടയാന്‍ നമ്മള്‍ക്ക് ഒന്നിച്ചു നീങ്ങാം എന്നായിരുന്നു സര്‍ക്കാരിന്റെ ആഹ്വാനം. അത് ഏറ്റെടുത്ത ജനം സര്‍ക്കാരിനൊപ്പം നീങ്ങിയപ്പോള്‍ ആറാം മാസത്തിലും ഇന്ത്യയിലെ ദൈവത്തിന്റെ നാടാണ് കേരളം .
ചൈനയിലെ വുഹാനില്‍ കോവിഡ് ബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ജാഗ്രതാനിര്‍ദേശം നല്‍കിയ ആദ്യ സംസ്ഥാനങ്ങളിലൊന്നായിരുന്നു കേരളം- ജനുവരി 21ന്. വൈറസ് ഭീഷണി നേരിടുന്നതിനായി കൊച്ചി വിമാനത്താവളത്തിലും മെഡിക്കല്‍ കോളജിലും സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തി അവിടെ നിന്നാണ് തുടക്കം. ജനുവരി 30ന് ഇന്ത്യയിലെ ആദ്യ കൊറോണ വൈറസ് ബാധ തൃശൂരില്‍ സ്ഥിരീകരിച്ചു. ഫെബ്രുവരി 2ന് ആലപ്പുഴയിലും 3ന് കാഞ്ഞങ്ങാട്ടും റിപ്പോര്‍ട്ട് ചെയ്തതോടെ കോവിഡിനെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. പിന്നീടു പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാതിരുന്നതോട ദുരന്തപ്രഖ്യാപനം പിന്‍വലിക്കുകയും ചെയ്തു.
മാര്‍ച്ചിലാണ് കേരളം കോവിഡിന്റെ രണ്ടാംവരവിനു സാക്ഷിയായത്. വിദേശത്തു നിന്നെത്തിയ റാന്നി സ്വദേശികള്‍ക്കു രോഗം കണ്ടെത്തി. പിന്നീട് ഒന്നും രണ്ടുമായി എണ്ണം കൂടി. മാര്‍ച്ച് 28നായിരുന്നു കേരളത്തിലെ ആദ്യ കോവിഡ് മരണം. വിദഗ്ധചികിത്സ ലഭ്യമാക്കിയും രോഗസാധ്യതയുള്ളവരെ പരിശോധിച്ചും രോഗം കണ്ടെത്തിയവരുടെ സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കിയും വ്യാപനം നിയന്ത്രിച്ചു. വിദേശത്തു മലയാളികള്‍ കോവിഡ് ബാധിച്ചു മരിച്ചുവെന്ന വാര്‍ത്തകള്‍ വരുമ്പോഴും കേരളം പൊരുതിനിന്നു. വിദേശ മാധ്യമങ്ങള്‍ പോലും അതിനെ പുകഴ്ത്തി.
മേയ് 8ന് കേരളത്തിന്റെ പോരാട്ടത്തിന് 100 ദിവസമായപ്പോള്‍ 502 പേര്‍ മാത്രമായിരുന്നു ആകെ കോവിഡ് ബാധിതര്‍. 474 പേരും അതിനകം രോഗമുക്തരായി. കേരളത്തിനു പുറത്തു മരിച്ച മലയാളികളുടെ എണ്ണം 100 കവിഞ്ഞിരുന്നു അപ്പോള്‍.
ലോക്ഡൗണിനു ശേഷം കേരളത്തിന്റെ അതിര്‍ത്തികള്‍ തുറന്നതോടെയാണ് വൈറസ് ബാധിതരുടെ എണ്ണം നിയന്ത്രണാതീതമായി ഉയരാന്‍ തുടങ്ങിയത്. വിദേശത്തുനിന്നും ഇതരസംസ്ഥാനങ്ങളില്‍ നിന്നും എത്തിയ കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചപ്പോള്‍ കര്‍ശനമായ ക്വാറന്റീന്‍ വ്യവസ്ഥകളുണ്ടായിരുന്നതിനാല്‍ സമ്പര്‍ക്കവ്യാപനം നിയന്ത്രിച്ചുനിര്‍ത്താനായി. മേയ് 27ന് ആകെ രോഗികളുടെ എണ്ണം 1000 കവിഞ്ഞു. ജൂണ്‍ 8ന് 2000. ജൂലൈ 4ന് 5000 കടന്നു.
16ന് 10,000 കടന്നു. 17ന് തിരുവനന്തപുരം ജില്ലയിലെ പൂന്തുറയിലും പുല്ലുവിളയിലും സമൂഹവ്യാപനം നടന്നതായി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. 22ന് രോഗികളുടെ എണ്ണം 15,000 കവിഞ്ഞു. 28ന് 20,000. പക്ഷെ ഇതൊക്കെ മറ്റ് ഇടങ്ങളെ വച്ച് നോക്കുമ്പോള്‍ നിസാരമാണന്ന് കേന്ദ്രസര്‍ക്കാര്‍ തന്നെ പറയുന്നു.
ഒട്ടനവധി കാര്യങ്ങള്‍ നടപ്പിലാക്കിയ സര്‍ക്കാരിന്റെ ഏറ്റവും മികച്ച നേട്ടമാണ് രോഗലക്ഷണമില്ലാതെ കോവിഡ് സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്കു വീടുകളില്‍ കഴിയുന്നതിനു സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ചു. സ്ഥാപനത്തിലെ മേലധികാരിയില്‍ നിന്നു രേഖാമൂലമുള്ള അനുമതി നേടിയശേഷമാണു വീടുകളില്‍ കഴിയേണ്ടത്.
വീട്ടിലുള്ള മറ്റാരുമായും സമ്പര്‍ക്കമില്ലാതെ ശുചിമുറി സംവിധാനത്തോടു കൂടിയ മുറിയില്‍ കഴിയാമെന്നു സത്യവാങ്മൂലം നല്‍കണം. ആരോഗ്യസ്ഥിതി സ്വയം നിരീക്ഷിക്കുന്നതിനൊപ്പം എന്തെങ്കിലും പ്രശ്‌നം ഉണ്ടെങ്കില്‍ ബന്ധപ്പെട്ടവരെ അറിയിക്കണം. രോഗം സ്ഥിരീകരിച്ചു 10-ാം ദിവസം ആന്റിജന്‍ പരിശോധന നടത്തണം. ഇതില്‍ നെഗറ്റീവ് ആയാല്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം 7 ദിവസം വരെ വീട്ടില്‍ വിശ്രമിക്കാം. ഇവരെ പരിചരിക്കുന്നവര്‍ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. അവര്‍ക്ക് മാനസിക ഉന്‍മേഷം നല്‍കുകയാണ് ഇതിലൂടെ.
കൃത്യമായ വിലയിരുത്തലും ആസൂത്രണവും വഴിയാണ് നാം കാര്യങ്ങള്‍ നിയന്ത്രിച്ചത്. ശരിയായ പരിശോധനാരീതിയും നിയന്ത്രണരീതിയുമാണ് അവലംബിച്ചത്. അതായത്
പരിശോധനയുടെ കാര്യത്തില്‍ ട്രെയിസ്, ക്വാറന്റൈന്‍, ടെസ്റ്റ്, ഐസൊലേറ്റ്, ട്രീറ്റ് എന്ന കേരളത്തിന്റെ രീതിയാണന്ന് വീണ്ടും തെളിയുകയാണ്.
കോവിഡ് പ്രതിരോധം മികവുകള്‍
- ആരോഗ്യപ്രവര്‍ത്തകര്‍, പൊലീസ് ഉള്‍പ്പെടെ സര്‍ക്കാര്‍ ജീവനക്കാരുടെ ആത്മാര്‍ഥസമീപനം.
- പൊതുസമൂഹത്തിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും പങ്കാളിത്തം.
- പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ആസൂത്രണവും നടപ്പാക്കലും.
- സമൂഹ അടുക്കള, സൗജന്യ റേഷന്‍, സാമൂഹ്യ പെഷനുകള്‍, വ്യവസായികള്‍ക്കുള്ള സഹായ പദ്ധതികള്‍ ഉള്‍പ്പെടെ ക്ഷേമപദ്ധതികള്‍.
- പരിചരണത്തിലെ വൈദഗ്ധ്യം, മരണനിരക്കിലെ കുറവ്.
ഇപ്പോഴത്തെ സ്ഥിതി
മെയ് നാലിനുശേഷം കോവിഡ് വ്യാപനത്തില്‍ വര്‍ധന ഉണ്ടായിരിക്കുന്നു എന്നത് വസ്തുതയാണ്. ലോക്ഡൗണ്‍ നിബന്ധനകള്‍ എടുത്തുകളഞ്ഞതിനു പിന്നാലെയാണ് ഇത്. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനാന്തര യാത്രകളിലും ലോക്ഡൗണിലും ഇളവ് വരുത്തി. മെയ് മൂന്ന് ആകുമ്പോഴേക്കും വ്യാപനത്തിന്റെ ഗ്രാഫ് പൂജ്യത്തിലേക്ക് താഴ്ത്തി എങ്കിലും ലോക്ഡൗണ്‍ ഇളവുകള്‍ വന്നതോടെ വൈറസ് ബാധിതരായ ആയിരങ്ങള്‍ നാട്ടിലെത്തി. അവരില്‍നിന്ന് കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമെല്ലാം രോഗബാധയുണ്ടായി. രോഗവ്യാപനത്തിന്റെ ക്ലസ്റ്ററുകള്‍ രൂപംകൊള്ളാന്‍ തുടങ്ങി.
കേന്ദ്ര സര്‍ക്കാരില്‍നിന്ന് കൂടുതല്‍ പരിശോധനാ ലാബുകള്‍ക്ക് അംഗീകാരം ലഭിക്കുന്നതിന് ഇടപെടുകയും ലാബുകളുടെ എണ്ണം വര്‍ധിപ്പിക്കുകയും ചെയ്തു. ഇപ്പോള്‍ പ്രതിദിനം 22,000ല്‍ ഏറെ പരിശോധന നടത്തുന്നുണ്ട്. 17 സര്‍ക്കാര്‍ ലാബിലും എട്ട് സ്വകാര്യ ലാബിലുമുള്‍പ്പെടെ 25 സ്ഥലത്താണ് കോവിഡ്---19 ആര്‍ടിപിസിആര്‍ പരിശോധിക്കാനുള്ള സംവിധാനങ്ങളുള്ളത്. കൂടാതെ, എയര്‍പോര്‍ട്ടിലെയും ക്ലസ്റ്ററുകളിലെയും ആന്റിജന്‍ പരിശോധനയ്ക്കായി 10 ലാബുമുണ്ട്.
ടെസ്റ്റിന്റെ കാര്യത്തില്‍ മുന്നില്‍നില്‍ക്കുന്ന മൂന്ന് സംസ്ഥാനങ്ങളിലൊന്ന് കേരളമാണ് എന്നതാണ്. പോസിറ്റീവ് കേസുകള്‍ക്ക് ആനുപാതികമായി നടത്തുന്ന ടെസ്റ്റിന്റെ എണ്ണത്തില്‍ പഞ്ചാബ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, കേരളം എന്നിവയാണ് മുന്നിലുള്ളത്. ഇതില്‍ത്തന്നെ മരണനിരക്കിന്റെ കാര്യത്തില്‍ ടെസ്റ്റില്‍ മുന്നില്‍നില്‍ക്കുന്ന സംസ്ഥാനങ്ങളേക്കാള്‍ മികച്ച സ്ഥാനമാണ് കേരളത്തിന്. രാജ്യത്തില്‍ത്തന്നെ ഏറ്റവും കുറഞ്ഞ മരണനിരക്ക് (0.32) കേരളത്തിലാണ്.
പുതിയ സാഹചര്യം നേരിടാന്‍
ലോക്ഡൗണ്‍ ഇളവുകള്‍ വരുമ്പോള്‍ ഉണ്ടാകാവുന്ന രോഗച്ചകര്‍ച്ചയുടെ പുതിയ സാഹചര്യം നേരിടാന്‍ സര്‍ക്കാര്‍ ഒരുക്കം നടത്തി.
മെയ് മാസംവരെ 499 ആയിരുന്ന കോവിഡ് ബാധിതരുടെ എണ്ണം 50,000മോ ഒരുലക്ഷമോ അതില്‍ കൂടുതലോ ആയി മാറാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ നേരത്തേതന്നെ സൂചിപ്പിച്ചിരുന്നു. കോവിഡ് കെയര്‍ സെന്ററുകളും രോഗബാധിതരില്‍ അപകടനിലയില്‍ അല്ലാത്തവരെ അഡ്മിറ്റ് ചെയ്യാന്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളും തയ്യാറാക്കാന്‍ നേരത്തേതന്നെ പദ്ധതി തയ്യാറാക്കി. ജനകീയ സഹകരണത്തോടെ ഓരോ പ്രദേശത്തും ആവശ്യകതയ്ക്കനുസരിച്ച് ഇത് തയ്യാറാക്കി എടുക്കേണ്ടതുണ്ട്. 101 സിഎഫ്എല്‍ടിസികള്‍ തയ്യാറാക്കിക്കിഴിഞ്ഞു. ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുംകൂടി ചേര്‍ന്നാണ് ഇത് തയ്യാറാക്കിയത്. തുടര്‍ന്ന് എല്ലാ പഞ്ചായത്തുകളും 100 കിടക്കവീതമുള്ള സിഎഫ്എല്‍ടിസികള്‍ തയ്യാറാക്കിവരുന്നു. ഇപ്പോള്‍ ഓരോ ജില്ലയിലുമുള്ള കോവിഡ് ആശുപത്രികളില്‍ 8704 ബെഡ് ഉണ്ട്.
കടുത്ത രോഗലക്ഷണങ്ങളുള്ള 67 പേരും (ഐസിയു) ഉണ്ട്. അതായത്, കോവിഡ് ആശുപത്രികളിലെ ആകെ ബെഡിന്റെ പകുതിയോളംമാത്രമേ ഇപ്പോള്‍ രോഗികളായി അഡ്മിറ്റ് ചെയ്തിട്ടുള്ളൂ. എന്നാല്‍, ഇതേസമയംതന്നെ 101 സിഎഫ്എല്‍ടിസികളിലായി 12,801 ബെഡ് തയ്യാറായി കഴിഞ്ഞതില്‍ 5851 പേരെയാണ് അഡ്മിറ്റ് ചെയ്തിരിക്കുന്നത്. സിഎഫ്എല്‍ടിസികളുടെ രണ്ടാംഘട്ടവും പൂര്‍ത്തിയായി ഇരിക്കുകയാണ്. മിഷന്‍ 50,000 എന്ന പദ്ധതിയില്‍ 229 സിഎഫ്എല്‍ടിസികളിലായി 30,598 ബെഡ് റെഡിയായിക്കഴിഞ്ഞു.
സിഎഫ്എല്‍ടിസികളില്‍ പ്രവര്‍ത്തിക്കുന്നതിന് വളരെയേറെ ആരോഗ്യപ്രവര്‍ത്തകര്‍ ആവശ്യമാണ്. ആരോഗ്യ, ആയുഷ് മേഖലകളില്‍നിന്ന് കണ്ടെത്തുന്ന ആളുകളോടൊപ്പം മറ്റ് ഡിപ്പാര്‍ട്മെന്റുകളില്‍നിന്നുള്ളവരും സന്നദ്ധരായി മുന്നോട്ട് വരുന്നവരും ചേര്‍ന്ന് കോവിഡ് ബ്രിഗേഡ് രൂപീകരിക്കാനും പരിശീലനം നല്‍കുന്നതിനും നടപടി സ്വീകരിച്ചുവരുന്നു.
സ്വകാര്യമേഖലയുടെ പങ്കാളിത്തം
തുടക്കംമുതല്‍ സ്വകാര്യമേഖലയെ ഈ പോരാട്ടത്തില്‍ സഹകരിപ്പിച്ച് കൂടെനിര്‍ത്താനാണ് സര്‍ക്കാര്‍ തയ്യാറായിട്ടുള്ളത്. നിരവധിതവണ സ്വകാര്യ ആശുപത്രി മാനേജ്മെന്റിന്റെയും ഐഎംഎപോലുള്ള സംഘടനകളുടെയും യോഗം വിളിച്ചുചേര്‍ക്കുകയും അവരുടെ സഹകരണം ഉറപ്പ് വരുത്തുകയുംചെയ്തു. കോവിഡ് രോഗികളെ അഡ്മിറ്റ് ചെയ്യുന്നതിനും ചികിത്സിക്കുന്നതിനും സ്രവപരിശോധന നടത്തുന്നതിനും അവര്‍ക്ക് അനുമതി നല്‍കി. കാസ്പില്‍ രജിസ്റ്റര്‍ചെയ്ത സ്വകാര്യ ആശുപത്രികളില്‍ ചികിത്സിക്കുന്ന കോവിഡ് രോഗികള്‍ക്ക് കാസ്പ് പാക്കേജ് അനുവദിക്കുമെന്ന് ആരോഗ്യവകുപ്പ് ഉത്തരവിട്ടു. ചികിത്സയുടെ നിരക്കും നിശ്ചയിച്ച് നല്‍കിയിട്ടുണ്ട്. വന്‍ ചെലവുവരുന്ന കോവിഡ് ചികിത്സ സര്‍ക്കാര്‍മേഖലയില്‍ തികച്ചും സൗജന്യമായാണ് നല്‍കിവരുന്നത്. ആശുപത്രിയില്‍ രോഗികള്‍ക്ക് നേരിട്ട് വരാന്‍ പ്രയാസമുണ്ടാകുന്ന ഈ കാലത്ത് ടെലിമെഡിസിന്‍ സമ്പ്രദായത്തിലൂടെ നൂറുകണക്കിനു രോഗികള്‍ക്ക് ആശ്വാസം പകരാന്‍ കഴിഞ്ഞു.
പ്രായംചെന്നവര്‍, 10 വയസ്സിനു താഴെയുള്ള കുട്ടികള്‍, മറ്റ് അനുബന്ധ രോഗങ്ങളുള്ളവര്‍ തുടങ്ങിയവരെ വൈറസ് ബാധിച്ചിട്ടുള്ള ആളുകളില്‍നിന്ന് പൂര്‍ണമായി മാറ്റിനിര്‍ത്തേണ്ടതുണ്ട്. അവര്‍ വീടിനു വെളിയില്‍ ഇറങ്ങാതിരിക്കുകയും രോഗം പകരാനുള്ള സാധ്യത ഒഴിവാക്കുകയും വേണം. ഇതിനെയാണ് റിവേഴ്‌സ് ക്വാറന്റൈന്‍ എന്ന് പറയുന്നത്. പഞ്ചായത്ത് വാര്‍ഡ് സമിതി, ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍ എന്നിവരുടെ സഹായത്തോടെ ഇത്തരം ആളുകളെ നിരന്തരമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.