കോടീശ്വരനായ വ്യവസായി ജയിലഴിക്കുള്ളില്‍ കഴിയുമ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ, ഭര്‍ത്താവിന് ഏതെങ്കിലും തരത്തില്‍ ജാമ്യം നേടാനായി പണം നല്‍കുന്നതിനെക്കുറിച്ച് മണിക്കൂറുകളാണ് ഫോണില്‍ സംസാരിച്ചത്. രാജ്യത്തിന്റെ ആഭ്യന്തര സെക്രട്ടറി ഉള്‍പ്പെടെ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായാണ് താന്‍ സംസാരിക്കുന്നതെന്നായിരുന്നു അവരുടെ ധാരണ. അവര്‍ 'സഹകരിച്ചാല്‍' ഉടന്‍ ഭര്‍ത്താവിനു ജാമ്യം കിട്ടുമെന്ന് ഫോണിന്റെ മറുതലയ്ക്കല്‍ ഉണ്ടായിരുന്ന 'ഉദ്യോഗസ്ഥര്‍' ഉറപ്പു നല്‍കുകയും ചെയ്തു. പാര്‍ട്ടി ഫണ്ടിലേക്കു നല്കിയ പണത്തെക്കുറിച്ചും അവര്‍ വാതോരാതെ സംസാരിച്ചു. എന്നാല്‍ ഒരു ആള്‍മാറാട്ടക്കാരനുമായാണ് താന്‍ സംസാരിച്ചിരുന്നതെന്നും അതിനുള്ളില്‍ കോടികള്‍ കൈവിട്ടു പോയെന്നും തിരിച്ചറിയാന്‍ ആ സ്ത്രീക്കു മാസങ്ങള്‍ വേണ്ടിവന്നു. ജൂലൈയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുന്നറിയിപ്പു നല്കിയതു മുതല്‍ അവര്‍ കോളുകളും ചാറ്റുകളും റെക്കോര്‍ഡ് ചെയ്തു തുടങ്ങി. തുടര്‍ന്ന് വിവരങ്ങള്‍ ഇഡിക്ക് കൈമാറി. 200 കോടി രൂപ തട്ടിയെടുത്തെന്നു കാട്ടി ഡല്‍ഹി പൊലീസില്‍ കേസ് കൊടുക്കുകയും ചെയ്തു. ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയര്‍ മുന്‍ പ്രമോട്ടര്‍ ശിവിന്ദര്‍ സിങ്ങിന്റെ ഭാര്യ അതിഥി സിങ്ങിന്റെ കൈയില്‍നിന്ന്, ഭര്‍ത്താവിനു ജാമ്യം നേടിക്കൊടുക്കാമെന്നു വാഗ്ദാനം നല്കി 200 കോടി രൂപയോളം തട്ടിച്ചയാള്‍ ഫോണ്‍ ചെയ്തത് ജയിലില്‍ നിന്നാണെന്നതാണ് ഈ സംഭവത്തിലെ ഏറ്റവും വലിയ ട്വിസ്റ്റ്. മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പരെന്നു തെറ്റിദ്ധരിപ്പിച്ച് 'സ്പൂഫ് കോള്‍' നടത്തിയ ആള്‍മാറാട്ടക്കാരന്റെ പേര് സുകാഷ് ചന്ദ്രശേഖര്‍. അതിഥി സിങ് നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ്, 2017 മുതല്‍ ജയിലില്‍ കഴിയുന്ന സുകാഷ് പിടിയിലാകുന്നത്. കള്ളപ്പണം വെളുപ്പിക്കലിന്റെ പേരില്‍ 2019 ല്‍ അറസ്റ്റിലായ ശിവിന്ദര്‍ സിങ്ങിനു ജാമ്യം നേടിക്കൊടുക്കാമെന്ന് വിശ്വസിപ്പിച്ചാണ് അതിഥിയില്‍നിന്ന് ഇയാള്‍ പണം തട്ടിയത്. സുകാഷ് വാങ്ങിയെടുത്ത 200 കോടിയില്‍നിന്ന് ഒരു ചില്ലിക്കാശ് പോലും ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനും നല്‍കിയിട്ടില്ല. അതുകൊണ്ടുതന്നെ ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനും ഇതുവരെ സുകാഷിനെതിരെ പരാതി നല്‍കിയിട്ടുമില്ല. ആഭ്യന്തര മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ അജയ് ഭല്ല, രാജ്യത്തിന്റെ നിയമ സെക്രട്ടറി അനൂപ് കുമാര്‍, നിയമമന്ത്രാലയ ഉദ്യോഗസ്ഥന് അഭിനവ് എന്നിവരാണെന്നു തെറ്റിദ്ധരിപ്പിച്ചാണ് സുകാഷ്, അതിഥിയെ കബളിപ്പിച്ചത്. അതിഥി സുകാഷിന്റെ നിരവധി ഇരകളില്‍ ഒരാള്‍ മാത്രമാണെന്നാണ് ഇഡിയുടെ നിഗമനം. നിരവധി വമ്പന്മാരെ കബളിപ്പിച്ച് കോടികളാണ് സുകാഷ് സമ്പാദിച്ചിരിക്കുന്നത്. സാമ്പത്തിക തട്ടിപ്പു കേസില്‍ തിഹാര്‍ ജയിലില്‍ കഴിയവെ, ജീവനക്കാര്‍ വഴി സംഘടിപ്പിച്ച ഫോണ്‍ വഴിയായിരുന്നു സുകാഷിന്റെ തട്ടിപ്പ്. പത്രങ്ങളിലും മറ്റും പ്രസിദ്ധീകരിക്കുന്ന ടെന്‍ഡര്‍, ക്വട്ടേഷന്‍ പരസ്യങ്ങള്‍ തിരഞ്ഞു കണ്ടെത്തുകയാണ് ആദ്യപടി. തുടര്‍ന്ന് പരസ്യത്തില്‍ ഒപ്പുവച്ച ഉന്നത ഐഎഎസ് ഉദ്യോഗസ്ഥനെന്ന പേരില്‍ കമ്പനി ഉടമകളെ ഫോണില്‍ ബന്ധപ്പെട്ട് കരാര്‍ നല്‍കാമെന്നു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. അനധികൃത സ്വത്തിനെതിരെ ക്രിമിനല്‍ നടപടികള്‍ക്കു സാധ്യതയുണ്ടെന്നും രക്ഷിക്കാമെന്നും ഓഫര്‍ നല്കി വ്യവസായികളില്‍നിന്നു പണം തട്ടിയിരുന്നതും ജയിലില്‍ കിടന്നു തന്നെ. ആരാണീ സുകാഷ് ചന്ദ്രശേഖര്‍ കൊച്ചിയില്‍, നടി ലീനാ മരിയാ പോളിന്റെ ബ്യൂട്ടി പാര്‍ലറില്‍ അധോലോകത്തലവന്‍ രവി പൂജാരിയുടെ ആളുകള്‍ വെടിവയ്പു നടത്തിയതോടെയാണ് സുകാഷ് ചന്ദ്രശേഖറിനെക്കുറിച്ച് കേരളവും കാര്യമായി കേട്ടുതുടങ്ങിയത്. അയാളുടെ ഭാര്യയാണ് ലീന. പിന്നീട് സുകാഷ് ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ലീനയെ ഡല്‍ഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം അറസ്റ്റ് ചെയ്തു. ബെംഗളുരു സ്വദേശിയായ ബാലാജി എന്ന സുകാഷ് 17-ാം വയസ്സിലാണ് സാമ്പത്തിക തട്ടിപ്പിലേക്കു ചുവടുവച്ചത്. ഇപ്പോള്‍ വയസ്സ് 31, ഇതിനിടെ ഇരുപതോളം തട്ടിപ്പു കേസുകള്‍. നൂറിലേറെപ്പേരെ തട്ടിച്ച് കോടിക്കണക്കിനു രൂപ സ്വന്തമാക്കി. ജയിലില്‍ കഴിയുമ്പോഴും ഇതുവരെ നടത്തിയ തട്ടിപ്പുകളെ വെല്ലുന്ന ഇടപാട്. ആരെയും വശത്താക്കുന്ന പെരുമാറ്റവും ഉന്നതങ്ങളില്‍ പിടിപാടുണ്ടെന്ന തരത്തിലുള്ള ജീവിതശൈലിയും കൊണ്ടാണ് ഇരകളുടെ വിശ്വാസമാര്‍ജിക്കുന്നതും കെണിയൊരുക്കുന്നതും. രാഷ്ട്രീയക്കാരും വന്‍കിട വ്യവസായികളുമെല്ലാം സുകാഷിന്റെ ഇരകളായി. ഇതില്‍ കേരളത്തില്‍നിന്നുള്ളവര്‍ ഉള്‍പ്പെടെയുണ്ട്. ബെംഗളൂരു വികസന അതോറിറ്റിയുമായി ബന്ധമുള്ള രാഷ്ട്രീയക്കാരന്റെ ബന്ധുവെന്ന വ്യാജേന പലരില്‍ നിന്നായി 75 കോടി തട്ടിച്ചതാണ് ആദ്യ കേസ്. ചെന്നൈ അമ്പത്തൂരിലെ കാനറ ബാങ്ക് ശാഖയില്‍നിന്ന് 19 കോടിയുടെ വായ്പത്തട്ടിപ്പ്, ഐഎഎസ് ഉദ്യോഗസ്ഥന് ചമഞ്ഞ് 76 ലക്ഷത്തിന്റെ തട്ടിപ്പ് എന്നിങ്ങനെ പല കേസുകള്‍. 2013 ലാണു ലീനയും സുകാഷും ആദ്യം അറസ്റ്റിലാകുന്നത്. അന്ന് ഇവരില്‍നിന്ന് 9 ആഡംബര കാറുകളും തോക്കുകളുമുള്‍പ്പെടെ പിടിച്ചെടുത്തിരുന്നു. പിന്നീടു ജാമ്യത്തിലിറങ്ങിയ ഇവര്‍ തട്ടിപ്പു തുടര്‍ന്നു. ഇതിനിടെയാണ്, അണ്ണാ ഡിഎംകെയുടെ രണ്ടില ചിഹ്നം നിലനിര്‍ത്താന്‍ ശശികലയെയും സംഘത്തെയും സഹായിക്കാമെന്നു വാഗ്ദാനം ചെയ്ത് അവരില്‍നിന്ന് 50 കോടി രൂപ തട്ടിയത്. തിരഞ്ഞെടുപ്പു കമ്മിഷന് ഉദ്യോഗസ്ഥര്‍ക്കു കൈക്കൂലി കൊടുക്കാനായി പണം സമാഹരിച്ചെന്ന ഈ കേസില്‍ 2017 ഏപ്രിലില്‍ അറസ്റ്റിലായ സുകാഷ് ജയിലില്‍ കഴിയുന്നതിനിടെയാണ് പുതിയ തട്ടിപ്പ് ആസൂത്രണം ചെയ്തത്. ഈ കേസില്‍ സെപ്റ്റംബര്‍ അഞ്ചിനാണ് ചെന്നൈയില്‍ ലീന അറസ്റ്റിലായത്. ഇവരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ചോദ്യം ചെയ്തിരുന്നു. ലീന തന്റെ സെക്രട്ടറിയാണെന്നാണു സുകാഷ് പലരോടും പരിചയപ്പെടുത്തിയിരുന്നത്. സുകാഷ് തിഹാറിലായതിനു ശേഷം ലീന കടവന്ത്രയില്‍ ആരംഭിച്ച ബ്യൂട്ടിപാര്‍ലറിലാണ് രവി പൂജാരിയുടെ അധോലോക സംഘം വെടിവയ്പു നടത്തിയത്. അതിഥിയുടെ പരാതി; സുകാഷും ലീനയും അകത്ത് സുകാഷ് തന്റെ കയ്യില്‍നിന്ന് 200 കോടി രൂപ തട്ടിച്ചെന്നു കാണിച്ച് അതിഥി സിങ് നല്കിയ പരാതിയിലാണ്, ഡല്‍ഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക വിഭാഗം സുകാഷിനെയും ലീന മരിയ പോളിനെയും അറസ്റ്റ് ചെയ്യുന്നത്. ശിവിന്ദറിന്റെ സഹോദരന് മല്‍വീന്ദറിന്റെ ഭാര്യ ജാപ്ന സിങ്ങും പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ നടന്ന ഇടപാടും തട്ടിപ്പുമാണ് ഓഗസ്റ്റില്‍ പുറത്തുവന്നത്. 2020 ജൂണ്‍ 15 നാണു നിയമ സെക്രട്ടറിയെന്നു പരിചയപ്പെടുത്തിയയാളുടെ ഫോണ്‍ സന്ദേശം തനിക്കു ലഭിച്ചതെന്ന് അതിഥി സിങ് തന്റെ പരാതിയില്‍ പറയുന്നു. 'ഒരു ലാന്‍ഡ് നമ്പരില്‍ നിന്നാണ് (011-233***) ലോ സെക്രട്ടറി എന്നു പരിചയപ്പെടുത്തിയയാള്‍ വിളിച്ചത്. ഇയാള്‍ വീണ്ടും വിളിച്ചപ്പോള്‍ ട്രൂ കോളര്‍ ആപ്ലിക്കേഷന്‍ വഴി നമ്പര്‍ പരിശോധിച്ചു. പ്രധാനമന്ത്രിയുടെ ഓഫിസ് എന്നാണ് അതില്‍ കാണിച്ചത്. പിന്നീട് പലതവണ ഫോണില്‍ ബന്ധപ്പെടുകയും പാര്‍ട്ടി ഫണ്ട് നല്കാന് ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്നു മറ്റൊരാളുടെ ഫോണ്‍ നമ്പറും നല്കി. ഇയാളും സഹായം വാഗ്ദാനം ചെയ്യുകയും പല കോര്‍പറേറ്റുകളും തങ്ങളുടെ സംരക്ഷണത്തിലാണെന്ന് അറിയിക്കുകയും ചെയ്തു' -അതിഥി സിങ് പരാതിയില്‍ പറയുന്നു. മല്‍വിന്ദറിന്റെ ഭാര്യ ജപ്ന സിങ് 3.5 കോടി രൂപയാണു ജൂലൈ 28, 29, 30, ഓഗസ്റ്റ് 6 തീയതികളിലായി ഇവര്‍ക്കു കൈമാറിയത്. ഹോങ്കോങ്ങിലെ ബാങ്ക് അക്കൗണ്ടിലേക്കു പണം അയച്ചതിന്റെ രേഖകള്‍ പൊലീസിനു സമര്‍പ്പിച്ചിട്ടുണ്ട്. ഓഗസ്റ്റ് 7 നാണ് അതിഥി സിങ് ഡല്‍ഹി പൊലീസില്‍ ആദ്യം പരാതി നല്‍കിയത്. റെലിഗെയര്‍ ഫിന്‍വെസ്റ്റ് ലിമിറ്റഡ് (ആര്‍എഫ്എല്‍) പ്രമോട്ടര്‍മാരായിരിക്കെ സ്ഥാപനത്തില്‍നിന്നു വായ്പയെടുത്ത് അവരുടെ മറ്റു കമ്പനികളില്‍ നിക്ഷേപിച്ച് കമ്പനിക്കു 2,397 കോടിയുടെ നഷ്ടമുണ്ടാക്കിയെന്ന പരാതിയില്‍ ഡല്‍ഹി പൊലീസിന്റെ സാമ്പത്തിക കുറ്റ വിഭാഗം (ഇഒഡബ്ല്യു) 2019 ലാണ് മല്‍വിന്ദറിനെയും ശിവിന്ദറിനെയും അറസ്റ്റ് ചെയ്യുന്നത്. ജയിലില്‍ ഉപയോഗിച്ച ആപ്പിള്‍ ഐഫോണ്‍ 12 പ്രോ അതിഥിയുടെ പരാതിക്കു പിന്നാലെ ഡല്‍ഹി പൊലീസ് സംഘം തിഹാര്‍ ജയിലിലെ സുകാഷിന്റെ മുറി പരിശോധിച്ചപ്പോഴാണു 2 മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ളവ കണ്ടെത്തിയത്. ഓഗസ്റ്റ് 7, 8 തീയതികളിലായി സുകാഷിന്റെ കൂട്ടാളികളായ പ്രദീപ് രാംധാനി, ദീപക് രുക്മിണി എന്നിവരെ അറസ്റ്റ് ചെയ്തു. അസി. ജയില്‍ സൂപ്രണ്ട് ധരം സിങ് മീണ, ഡപ്യൂട്ടി സൂപ്രണ്ട് സുഭാഷ് ബത്ര എന്നിവരും പിടിയിലായി. ഫോണ്‍ സ്പൂഫ് ചെയ്താണു സുകാഷ് ബോളിവുഡ് നടി ജാക്വലിന് ഫെര്‍ണാണ്ടസുമായി അടുപ്പമുണ്ടാക്കിയതെന്നാണ് വിവരം. തട്ടിപ്പു നടത്താന്‍ സുകാഷ് ചന്ദ്രശേഖര്‍ ജയിലില്‍ ഉപയോഗിച്ച ആപ്പിള്‍ ഐഫോണ്‍ 12 പ്രോയുടെ വിവരങ്ങള്‍ കണ്ടെത്താന്‍ സിംഗപ്പൂരിലെ കമ്പനിയെ സമീപിച്ചിരുന്നു ഡല്‍ഹി പൊലീസ്. ഗുജറാത്ത് ഗാന്ധിനഗറിലെ ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്കു (എഫ്എസ്എല്) കൈമാറിയ ഈ ഫോണിലൂടെ, മൂന്ന് ബോളിവുഡ് നടിമാരെ ഉള്‍പ്പെടെ സുകാഷ് ബന്ധപ്പെട്ടിരുന്നുവെന്നു കണ്ടെത്തിയിരുന്നു. രാജ്യാന്തര സിംകാര്‍ഡാണ് ഫോണില്‍ ഉപയോഗിച്ചിരുന്നത്. ഫോണിലെ ആപ്പിള്‍ ഐ ക്ലൗഡ് വിവരങ്ങളും മറ്റും അറിയില്ലെന്നാണു സുകാഷ് നല്‍കിയിരിക്കുന്ന മൊഴി. പണം കൊടുത്ത് ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകള്‍ വഴിയായിരുന്നു സുകാഷ് തന്റെ സംഘാംഗങ്ങളെ ബന്ധപ്പെടുകയും ഇടപാടുകള്‍ നടത്തുകയും ചെയ്തിരുന്നതെന്നാണു പൊലീസിന്റെ വിശദീകരണം. ജാക്വിലിനും സംശയനിഴലില്‍ 200 കോടിയുടെ തട്ടിപ്പു കേസില്‍ ബോളിവുഡ് നടി ജാക്വിലിന് ഫെര്‍ണാണ്ടസിനെ ഏഴു മണിക്കൂറിലേറെ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തിരുന്നു. സുകാഷ് ചന്ദ്രശേഖറും ജാക്വിലിന് ഫെര്‍ണാണ്ടസുമൊന്നിച്ചുള്ള സ്വകാര്യചിത്രം പുറത്തു വന്നതിനു പിന്നാലെയാണ് ഇഡിയുടെ നടപടി. സുകാഷ് ജാക്വിലിനെ ചുംബിക്കുന്ന മിറര്‍ സെല്‍ഫിയാണ് പ്രചരിച്ചത്. ജയിലിലായിരുന്ന സുകാഷ് പരോളില്‍ ഇറങ്ങിയ സമയത്ത് എടുത്തതാണു സെല്‍ഫിയെന്നാണ് സൂചന. ചെന്നൈയില്‍വച്ച് ഇരുവരും പലതവണ കൂടിക്കാഴ്ച നടത്തിയതിന്റെ തെളിവുകളും അന്വേഷണ ഏജന്‍സികള്‍ക്കു ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇഡി നടിയെ ചോദ്യംചെയ്തത്. ഫോട്ടോയില്‍ കാണുന്ന ഫോണ്‍ ഉപയോഗിച്ചാണ് സുകാഷ് തട്ടിപ്പിനായി ജയിലില്‍നിന്നു വിളിച്ചിരുന്നത്. തട്ടിപ്പിനായി ഉപയോഗിച്ച ഇസ്രയേല്‍ സിം കാര്‍ഡ് ഉപയോഗിച്ചിരുന്നത് ഈ ഫോണിലായിരുന്നു. തട്ടിപ്പില്‍ നടിക്കും പങ്കുണ്ടോയെന്നാണ് ഇഡി അന്വേഷിക്കുന്നത്. സുകാഷുമായി ബന്ധമുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അവാസ്തവമാണെന്നു നടി ജാക്വിലിന് പ്രതികരിച്ചിരുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ ചെന്നൈയിലെ ഇരുവരുടെയും ബംഗ്ലാവില്‍ നടത്തിയ റെയ്ഡില്‍ 16 ആഡംബര കാറുകളും രണ്ടു കിലോ സ്വര്‍ണവും പിടിച്ചെടുത്തിരുന്നു. സുകാഷ് ചന്ദ്രശേഖര്‍ ജാക്വിലിന് ഫെര്‍ണാണ്ടസിന് കോടിക്കണക്കിന് രൂപയുടെ സമ്മാനങ്ങള്‍ നല്‍കിയിരുന്നതായും കണ്ടെത്തി. 10 കോടി രൂപയുടെ സമ്മാനങ്ങളില്‍ 52 ലക്ഷം രൂപ വിലയുള്ള കുതിരയും 9 ലക്ഷം രൂപ വിലമതിക്കുന്ന പേര്‍ഷ്യന്‍ പൂച്ചയുമുണ്ടെന്ന് ഇഡിയുടെ കുറ്റപത്രത്തില്‍ പരാമര്‍ശമുണ്ടെന്നാണു വിവരം. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഡല്‍ഹി കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഈ വര്‍ഷം ജനുവരിയില്‍ സുകാഷും ജാക്വിലിനും തമ്മില്‍ അടുപ്പം തുടങ്ങിയെന്നും പിന്നീട് സുകാഷ് ജാക്വിലിനു സമ്മാനങ്ങള്‍ അയയ്ക്കാന്‍ തുടങ്ങിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. സുകാഷിന് ജാമ്യം ലഭിച്ചതിനുശേഷം, ജാക്വിലിനുവേണ്ടി മുംബൈയില്‍നിന്ന് ഡല്‍ഹിയിലേക്കും ഡല്‍ഹിയില്‍നിന്ന് ചെന്നൈയിലേക്കും ചാര്‍ട്ടേഡ് വിമാന ടിക്കറ്റ് ബുക്ക് ചെയ്തു. ഇരുവരും ചെന്നൈയിലെ ഹോട്ടലില്‍ താമസിച്ചിരുന്നു. ജാമ്യത്തിലിറങ്ങിയപ്പോള്‍ ചാര്‍ട്ടേഡ് വിമാനം വഴിയുള്ള യാത്രയ്ക്കായി സുകാഷ് എട്ട് കോടി രൂപ ചെലവഴിച്ചു. ജാക്വിലിന്റെ ബന്ധുക്കള്‍ക്ക് സുകാഷ് വന്‍തുക അയച്ചതായും ഇഡി കോടതിയെ അറിയിച്ചു. സുകാഷ് അഴിക്കുള്ളില്‍; പുറത്ത് ലീനയുടെ സുഖജീവിതം സുകാഷ് ചന്ദ്രശേഖര്‍ ജയിലില്‍ കഴിയുമ്പോഴും ലീനയ്ക്ക് അളവില്ലാതെ പണം ലഭിച്ചിരുന്നതാണ് ഇഡിക്ക് സംശയം വര്‍ധിപ്പിച്ചത്. ചെന്നൈ നഗരത്തില്‍ കടലിനഭിമുഖമായുള്ള 15 കോടി രൂപ വിലവരുന്ന ആഡംബര വീട്ടില്‍ സഹായികള്‍ക്കും അംഗരക്ഷകര്‍ക്കുമൊപ്പം കഴിയവെയാണ് ലീനയെ തേടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സംഘമെത്തിയത്. വീടിനു പുറമേ 16 ആഡംബര കാറുകള്‍, 2 കിലോ സ്വര്‍ണം, 82.50 ലക്ഷം രൂപ, ആഡംബര ഷൂസുകളുടെയും ബാഗുകളുടെയും വന്‍ശേഖരം എന്നിവയും ഇഡി കണ്ടുകെട്ടി. റോള്‍സ് റോയ്സ് ഗോസ്റ്റ്, ബെന്റ്ലി ബെന്റെയ്ഗ, ഫെറാറി 458 ഇറ്റാലിയ, ലംബോര്‍ഗിനി ഉറൂസ്, എസ്കലേഡ്, മെഴ്സിഡീസ് എഎംജി 63 എന്നിവയുള്‍പ്പെടെയാണു പിടിച്ചെടുത്തത്. 40,000 ഡോളര്‍ (29.6 ലക്ഷം രൂപ) വിലയുള്ള ബാഗുകളും കൂട്ടത്തിലുണ്ടായിരുന്നു സുകാഷും ലീനയും ചേര്‍ന്ന് ബെനാമി ഇടപാടിലൂടെ വാങ്ങിയ വീടാണിതെന്നും ഇഡി പറയുന്നു. ലീന അറസ്റ്റിലായപ്പോള്‍ ചെന്നൈ പൊലീസ് കേസ് ഫയലില്‍ ഉള്‍പ്പെടുത്തിയത് തൃശൂരിലെ വിലാസമാണ്. എന്നാല്‍, കുടുംബം കോട്ടയത്താണെന്നു പിന്നീടു വിവരങ്ങള്‍ ലഭിച്ചു. ബ്യൂട്ടിപാര്‍ലര്‍ ഉള്‍പ്പെടെയുള്ള ബിസിനസുകള്‍ കൊച്ചി കേന്ദ്രീകരിച്ചാണ്. ദുബായില്‍ പഠിച്ച ലീന, ബിഡിഎസ് പൂര്‍ത്തിയാക്കി ഡെന്റിസ്റ്റ് ആകാനുള്ള ഒരുക്കത്തിലായിരുന്നത്രേ. ഇതിനിടെ, മോഡലിങ്ങിലേക്കും അഭിനയത്തിലേക്കും തിരിഞ്ഞു. റെഡ് ചില്ലീസ്, ഹസ്ബന്‍ഡ്സ് ഇന്‍ ഗോവ, കോബ്ര, മദ്രാസ് കഫെ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. ഇതിനിടെ സുകാഷുമായി അടുത്ത് തട്ടിപ്പിലേക്കു തിരിഞ്ഞു. കടവന്ത്രയില്‍ ലീന നടത്തിയിരുന്ന ബ്യൂട്ടിപാര്‍ലറിലേക്ക് രവി പൂജാരി സംഘം 2017ല്‍ വെടിവയ്പ് നടത്തിയെന്ന കേസിലും അന്വേഷണം നടക്കുന്നു. സുകാഷ് ജയിലിലായതോടെ കണക്കറ്റ സ്വത്ത് ലീനയുടെ കൈവശമായെന്നു കരുതിയ രവി സംഘം, 25 കോടി ആവശ്യപ്പെട്ടെന്നാണു റിപ്പോര്‍ട്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....