യു ഡി എഫിലെ മുതിർന്ന നേതാവിനൊപ്പം എന്ന നിലയിൽ മാണി ഗ്രൂപ്പിൽ നിന്ന് പി ജെ ജോസഫിനൊപ്പം എത്തിയവർ നില നിൽപ്പിനായി പുതിയ വഴികൾ തേടുന്നു.
സ്വന്തമായി ഒരു പാർട്ടിയോ നിലനിൽക്കാൻ വേണ്ട രീതിയിലുള്ള നിയമസഭാ സീററോ കിട്ടാത്തതിനെ തുടർന്നാണ് പി ജെ ജോസഫിന്റെ പാളത്തിൽ പടല പിണക്കം.
മാണി സി കാപ്പന് രണ്ട് സീറ്റും മൂന്നു സീറ്റും വാഗ്ദാനം ചെയ്യുമ്പോൾ ജോസഫ് ഗ്രൂപ്പിനെ അവഗണിക്കുന്നതിലാണ് ഇവരുടെ രോഷം. ഏറ്റവും അടുത്ത ദിവസം പാർട്ടി പ്രഖ്യാപനം ഉണ്ടായില്ലങ്കിൽ പലരും മറ്റ് പാളയങ്ങളിലേക്ക് മാറും. ഇക്കാര്യം ചർച്ച ചെയ്യാൻ അടുത്ത ദിവസം തൊടുപുഴയിൽ യോഗമുണ്ട്.
ജോസഫ് ഗ്രൂപ്പ് പുനർ ജീവിപ്പിച്ച് ചെണ്ട ചിഹ്‌നത്തിൽ മത്‌സരിക്കാനാണ് നീക്കം. പക്ഷെ തിരഞ്ഞെടുപ്പ് കമ്മീഷൻ പാർട്ടി പരിഗണന നൽകുമോ എന്ന് കണ്ടറിയണം. അല്ലങ്കിൽ സ്വതന്ത്രരാവും , അത് വീണ്ടും തിരിച്ചടി ആകും.
ഇതിനിടെ ചങ്ങനാശേരി, മൂവാറ്റുപുഴ ഉൾപ്പെടെയുള്ള മണ്ഡലങ്ങൾ വിട്ടുകൊടുക്കാനാവില്ലെന്ന നിലപാടിൽ കോൺഗ്രസ്. ഐശ്വര്യ യാത്രക്കിടയിലും ഇരു പാർടികളിലും ശക്തമായ വടംവലിയും പ്രവർത്തനവും തുടങ്ങി. ഇരിക്കൂർ ഉപേക്ഷിച്ച് ചങ്ങനാശേരി നോട്ടമിട്ടിരിക്കുന്ന കെ സി ജോസഫിനെ വെട്ടാൻ കോൺഗ്രസിലും ജോസഫ് വിഭാഗത്തിലും നീക്കം ശക്തമായി.
മുൻ എംഎൽഎ ആയിരുന്ന സി എഫ് തോമസിന്റെ സഹോദരനും മുനിസിപ്പൽ മുൻ ചെയർമാനുമായ സാജൻ ഫ്രാൻസിസ്, വി ജെ ലാലി, കെ എസ് വർഗീസ് എന്നിവരെയാണ് ജോസഫ് വിഭാഗം പരിഗണിക്കുന്നത്. എന്നാൽ ചങ്ങനാശേരി വേണമെന്ന നിലപാടിലാണ് കെ സി ജോസഫിനെ അനുകൂലിക്കുന്നവർ. ഈ നീക്കം ചെറുത്ത് ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പിനെ കൊണ്ടുവരാൻ തിരുവഞ്ചൂരും. ഇതിൽ ഉമ്മൻചാണ്ടി മൗനത്തിലാണ്.
മൂവാറ്റുപുഴയ്ക്കായി ഇരു പാർടികളിലുമായി ഡസനിലേറെപേർ നിലയുറപ്പിച്ചിരിക്കെ ഐ ഗ്രൂപ്പിലെ ജോസഫ് വാഴയ്ക്കൻ പ്രവർത്തനവും ആരംഭിച്ചു. മാത്യു കുഴൽനാടൻ ഹൈക്കമാൻഡ് വഴിയും ശ്രമിക്കുന്നുണ്ട്. എന്നാൽ ജോണി നെല്ലൂർ, ഫ്രാൻസിസ് ജോർജ് എന്നിവർക്കുപുറമെ പ്രാദേശിക നേതാക്കളും സജീവമായി രംഗത്തുണ്ട്. മൂന്നുതവണ മത്സരിച്ച് വിജയിക്കുകയും ഒരു തവണ പരാജയപ്പെടുകയും ചെയ്ത ജോണി നെല്ലൂരിന് അവകാശപ്പെട്ടതാണെന്ന് അവരുടെ അനുകൂലികൾ വാദിക്കുന്നു. ഫ്രാൻസിസ് ജോർജിന് കോതമംഗലമോ ഇടുക്കിയോ നൽകണമെന്നുമാണ് ജോസഫിന്റെ നിലപാട്.
മൂവാറ്റുപുഴ വേണമെന്ന ഉറച്ച നിലപാടിലാണ് ജോസഫ് വിഭാഗം. മൂവാറ്റുപുഴ ലഭിച്ചില്ലെങ്കിൽ ജോണി നെല്ലൂരിന് തിരുവമ്പാടിക്ക് പോകേണ്ടിവരും. വാഴയ്ക്കൻ മത്സരരംഗത്തു വരുന്നതിനെതിരെ കഴിഞ്ഞദിവസം മണ്ഡലത്തിലാകെ പോസ്റ്റർ പതിപ്പിച്ചതിനു പിന്നിൽ ഫ്രാൻസിസ് ജോർജ് ആണെന്ന ആക്ഷേപമുണ്ട്.